തിരുവനന്തപുരം: കോർപ്പറേഷനിലെ വിവാദ നിയമന കത്തിനെക്കുറിച്ച് മേയർ ആര്യാ രാജേന്ദ്രൻ സമർപ്പിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. കത്ത് വ്യാജമാണന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു തിരുവനന്തപുരം മേയർ പരാതിയിൽ ആവശ്യപ്പെട്ടത്.
സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിക്കുക. താത്കാലിക നിയമനത്തിനായി പാർട്ടിയിൽ നിന്നും ഉദ്യോഗാർത്ഥികളുടെ പട്ടിക ചോദിച്ചുകൊണ്ട് എഴുതിയ കത്തിൽ വിവാദം കനത്തതോടെ അന്വേഷണം നടത്താൻ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
അതേസമയം എസ്എടി ആശുപത്രിയിലെ വിശ്രമ കേന്ദ്രത്തിലേക്ക് താത്കാലിക നിയമനത്തിനായി കുടുംബശ്രീ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് തയ്യാറാക്കിയതിന്റെ ഉത്തരവാദിത്വം നഗരസഭാ കൗൺസിലർ ഡിആർ അനിൽ ഏറ്റെടുത്തു. കത്ത് തയ്യാറാക്കിയത് താനാണെന്നും പെട്ടെന്നുള്ള ആവശ്യം നിറവേറ്റാനായിരുന്നുവെന്നും അനിൽ പറഞ്ഞു. എന്നാൽ അത്തരമൊരു കത്ത് നൽകുന്നത് ശരിയല്ലെന്ന് തോന്നിയതായും അതിനാൽ ജില്ലാ സെക്രട്ടറിക്ക് കത്ത് അയച്ചിട്ടില്ലെന്നുമാണ് അനിലിന്റെ വിശദീകരണം. കത്ത് എങ്ങനെയാണ് പുറത്തുപോയതെന്ന് അറിയില്ലെന്നും ഡി.ആർ അനിൽ മാദ്ധ്യമങ്ങളെ അറിയിച്ചു.
Comments