മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ റെയ്ഡ്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിലാണ് പരിശോധന നടന്നത്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് എൻഐഎ അറിയിച്ചു.
രാത്രിയോടെയായിരുന്നു എൻഐഎ സംഘം ജില്ലയിൽ എത്തിയത്. പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന അസ്ലമിന്റെ വീട്ടിലും സ്ഥാപനത്തിലുമായിരുന്നു പരിശോധന.
ഇവിടങ്ങളിൽ നിന്നും ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം ഹവാല ഇടപാടുകൾ അടക്കമുള്ളവയുടെ തെളിവ് ശേഖരണത്തിനായാണ് പരിശോധന നടത്തിയത്.
പുറങ്ങിലെ വീട്ടിലും തറവാട്ട് പരിസരത്തും അസ്ലമിന്റെ ട്രാവൽസിലുമായിരുന്നു റെയ്ഡുകൾ നടന്നത്. മാറഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ട് നേതാവായിരുന്നു ഇയാൾ. നിലവിൽ ഒളിവിലാണ്. കഴിഞ്ഞ മാസം ആദ്യം ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മലപ്പുറത്ത് പല തവണ പരിശോധനകൾ നടത്തിയിരുന്നു. മഞ്ചേരിയിലെ ഗ്രീൻവാലിയിൽ ഉൾപ്പെടെ പരിശോധന നടത്തുകയും പൂട്ടി സീൽ ചെയ്യുകയും ചെയ്തിരുന്നു.
Comments