പാലക്കാട്: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫുമായി എൻഐഎ തെളിവെടുപ്പ് നടത്തുന്നു. ഇതിനായി റൗഫിനെ പാലക്കാട് എസ്പി ഓഫീസിൽ എത്തിച്ചു. കൊലപ്പെടുത്തേണ്ട ആർഎസ്എസ് പ്രവർത്തകരുടെ പട്ടിക തയ്യാറാക്കിയെന്ന കേസിലാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നത്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സമയത്ത് അറസ്റ്റ് ഭയന്ന് ഒളിച്ച പിഎഫ്ഐ ഭീകരർക്ക് ഒളിത്താവളം ഒരുക്കിയത് റൗഫ് ആയിരുന്നു. പിഎഫ്ഐ നിരോധത്തിന് ശേഷം വിദേശത്ത് നിന്നും ഫണ്ട് സ്വരൂപിക്കാനും റൗഫ് നേതൃത്വം നൽകി. നിരോധനത്തിന് മുമ്പും ശേഷവും പിഎഫ്ഐയുടെ കേരളത്തിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തു. കൂടാതെ ആർഎസ്എസ് പ്രവർത്തകരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ റൗഫിനെതിരെ അന്വേഷണം നടത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളിലെത്തിച്ച് റൗഫുമായി തെളിവെടുപ്പ് തുടരുകയാണ്. പാലക്കാട് വിവിധയിടങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടന്നേക്കും. ശ്രീനിവാസൻ കൊലപാതകവുമായി ബന്ധപ്പെട്ട് ആസൂത്രണം നടന്ന ഇടങ്ങളിലും റൗഫിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ റൗഫ് ഒളിവിൽ പോയിരുന്നു. ഒളിവിലിരുന്നും സംഘടനാ പ്രവർത്തനം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇയാൾക്കായുളള അന്വേഷണവും ശക്തമാക്കിയിരുന്നു. പട്ടാമ്പിയിലെ വീട്ടിൽ തിരിച്ചെത്തിയതോടെ ഒരാഴ്ച മുൻപാണ് റൗഫിനെ എൻഐഎ അറസ്റ്റ് ചെയ്തത്.
Comments