അഡ്ലയ്ഡ് : ടി20 ലോകകപ്പിൽ തുടക്കം മുതലേ രസംകൊല്ലിയായ മഴ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമിഫൈനലിനേയും ബാധിക്കാൻ സാദ്ധ്യത. വ്യാഴാഴ്ചയാണ് മത്സരം നടക്കേണ്ടത്. മത്സര ദിവസം 16-24 ഡിഗ്രി ചൂട് പറയുമ്പോഴും മഴ പെയ്യാൻ 30 ശതമാനം സാദ്ധ്യത കൽപ്പിക്കുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസ്-ഇംഗ്ലണ്ട് മത്സരം ഇതേ വേദിയിൽ മഴമൂലം തടസ്സപ്പെട്ടതാണ് ഓസീസിന് വിനയായത്.
മഴമേഘങ്ങൾ രാവിലെ മാത്രമായിരിക്കുമെന്നും 15-20 കിലോമീറ്റർ വേഗതയിൽ കാറ്റുവീശുമെന്നും സൂചനയുണ്ട്. ആവശ്യത്തിന് ചൂട് ഉള്ളതിനാൽ മഴയുണ്ടായാലും പകൽ-രാത്രി മത്സരത്തിന് തടസ്സമാകില്ലെന്നുമുള്ള നിഗമനങ്ങളും പുറത്തുവരുന്നുണ്ട്.
രണ്ടിന്നിംഗ്സിലും കുറഞ്ഞത് 10 ഓവർ വീതം മത്സരം നടന്നാൽ മാത്രമേ ഫലമുണ്ടാകൂ എന്നാണ് സെമിഫൈനലിൽ എടുത്തിരിക്കുന്ന തീരുമാനം. ഗ്രൂപ്പ് ഘട്ടത്തിൽ ഇത് 5 ഓവറാക്കി ഇളവ് നൽകിയിരുന്നു. റിസർവ് ദിനമുള്ളത് മാത്രമാണ് ഏക പ്രതീക്ഷ.
സൂപ്പർ 12 ലെ അഞ്ചിൽ നാലിലും ജയിച്ചാണ് ഇന്ത്യയുടെ വരവ്. തുടക്കത്തിൽ പതറിയ രാഹുൽ ഫോം വീണ്ടെടുത്തതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിര സർവ്വ ശക്തമാണ്. ബൗളിംഗിൽ അർഷദീപിന്റെ പ്രഹരശേഷി നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഭുവനേശ്വറിന്റെ കൃത്യതയും മധ്യനിരയിൽ ഷമിയും ഹാർദ്ദികും ഇന്ത്യയ്‌ക്ക് മേൽകൈ നൽകുന്നു.
ബട്‌ലറും ബെൻസ്റ്റോക്‌സും ബാറ്റിംഗിൽ കരുത്താകുമ്പോൾ ഓൾറൗണ്ട് മികവിലേയ്‌ക്ക് മൊയിൻ അലി മടങ്ങിയെത്തിയാൽ ഇംഗ്ലണ്ടിന് കരുത്തുകൂടും. സാം കരണും ജോർദ്ദാനും ഇംഗ്ലണ്ടിനെ ഏത് ഘട്ടത്തിലും ജയിപ്പിക്കാൻ കരുത്തുള്ള ബൗളർമാരാണ്.
Comments