മോസ്‌കോ: അഫ്ഗാനിസ്ഥാന്റെ അവസ്ഥ ആരും മറക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. അഫ്ഗാൻ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരരുടെ ഭീഷണി ഉയരുകയാണെന്നും അവരെ വേരോടെ പിഴുതെറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. മോസ്‌കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയ്ശങ്കർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധിയും, വർദ്ധിച്ചുവരുന്ന ഭീകരവാദവും ഇറാന്റെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ചർച്ചകളും യോഗത്തിൽ നടന്നു. ചില രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചും ജയ്ശങ്കർ വിശദീകരിച്ചു. ഇന്ത്യയുടെ അയൽ രാജ്യങ്ങളായിരുന്നു ചർച്ചാവിഷയം.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം എന്താണെന്ന് ലോകം മറക്കരുത്. കാരണം ഇന്നതിന് അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നില്ലെന്ന് വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകരസംഘടനകളെക്കുറിച്ച് ലോകരാജ്യങ്ങൾക്ക് ആശങ്കയുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു ഭീകരവാദ ഭീഷണിയുമില്ലെന്ന് ഉറപ്പാക്കാൻ അന്താരാഷ്‌ട്ര സമൂഹം, പ്രത്യേകിച്ച് അയൽരാജ്യങ്ങൾ, ഇന്ന് ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷണം, മരുന്നുകൾ, കൊറോണ വാക്‌സിൻ എന്നിവ നൽകിക്കൊണ്ട് അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാൻ ഇന്ത്യ മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ അഫ്ഗാൻ ജനതയെ അവരുടെ പ്രയാസകരമായ ഘട്ടത്തിൽ പിന്തുണയ്‌ക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. അഫ്ഗാനുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ റഷ്യയുമായി ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
Comments