ബീജിംഗ്: രാജ്യത്തിന്റെ സുരക്ഷ വലിയ അസ്ഥിരതയെ അഭിമുഖീകരിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്.രാജ്യത്തിന്റെ ശക്തിവർദ്ധിപ്പിക്കുന്നതിനും യുദ്ധങ്ങളിൽ പോരാടുന്നതിനും വിജയിക്കുന്നതിനുമായി എല്ലാ ഊർജ്ജവും ഉപയോഗിക്കാൻ അദ്ദേഹം സൈന്യത്തോട് ആവശ്യപ്പെട്ടു. മൂന്നാം തവണയായി ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ജനറൽ സെക്രട്ടറിയായും സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി) തലവനായും വീണ്ടും നിയമിക്കപ്പെട്ടതിന് ശേഷം സൈന്യത്തിന് നൽകിയ ആദ്യ നിർദ്ദേശമായിരുന്നു ഇത്.
ലോകം ഈ നൂറ്റാണ്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കൂടുതൽ ആഴത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷ ഇന്ന് വലിയ അസ്ഥിരതയും അനിശ്ചിതത്വവും അഭിമുഖീകരിക്കുന്നുണ്ട്. ഇതിനാൽ തന്നെ സൈന്യത്തിന്റെ ചുമതല വളരെ വലുതാണെന്ന് ഷി ചൂണ്ടിക്കാട്ടി.മുഴുവൻ സൈന്യവും തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും യുദ്ധത്തിനായി വിനിയോഗിക്കണമെന്നും പോരാടാനും വിജയിക്കാനുമുള്ള കഴിവ് വർദ്ധിപ്പിക്കാനും തങ്ങളുടെ ദൗത്യങ്ങളും ചുമതലകളും ഫലപ്രദമായി നിറവേറ്റാനും അദ്ദേഹം നിർദ്ദേശിച്ചു.
എപ്പോൾ വേണമെങ്കലും തൊടുക്കാൻ പാകത്തിലുള്ള അമ്പുകൾ പോലെ തയ്യാറെടുക്കണമെന്ന് അദ്ദേഹം സൈനികരോട് ആവശ്യപ്പെട്ടു. സൈന്യത്തിന് യുദ്ധത്തിനൊരുങ്ങണമെന്ന ഷിയുടെ നിർദ്ദേശം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. എന്തിനുള്ള പടപ്പുറപ്പാടാണ് ചൈന നടത്തുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം ഉയരുന്ന ചോദ്യം.
സിപിസി സെൻട്രൽ കമ്മിറ്റിയുടെയും സിഎംസിയുടെയും സ്ട്രാറ്റജിക് കമാൻഡിന് സുപ്രധാന പിന്തുണ നൽകുന്ന സിഎംസിയുടെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് സെന്റർ കഴിഞ്ഞ ദിവസം ഷി സന്ദർശിച്ചിരുന്നു.
Comments