മുംബൈ : ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്ത് നിന്ന് തട്ടിയെടുത്ത ഛത്രപതി ശിവാജി മഹാരാജിന്റെ വാൾ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ച് മഹാരാഷ്‌ട്ര സർക്കാർ. ശിവാജിയുടെ വാൾ രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി മഹാരാഷ്‌ട്ര സാംസ്‌കാരിക മന്ത്രി സുധീർ മുങ്കൻതിവാറാണ് കേന്ദ്രത്തെ സമീപിച്ചത്. യുകെ പ്രധാനമന്ത്രി ഋഷി സുനകിനോട് ഇക്കാര്യം ആവശ്യപ്പെടാനാണ് തീരുമാനം. ഭവാനി വാൾ എന്നാണിത് അറിയപ്പെടുന്നത്.
2024ൽ ഞങ്ങൾ ശിവാജി മഹാരാജിന്റെ 350-ാം വാർഷികം ആഘോഷിക്കും. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ജഗദംബ വാൾ യുകെയിൽ നിന്ന് തിരികെ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. വാളിൽ ശിവാജി മഹാരാജ് സ്പർശിച്ചിട്ടുണ്ടെന്നും, അതിനാൽ അത് തങ്ങൾക്ക് വളരെ വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
യുകെയിൽ നിന്ന് വാൾ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇന്ത്യൻ വംശജനായ നേതാവാണ് ഇപ്പോൾ ആ രാജ്യത്തിന്റെ പ്രധാനമന്ത്രി. പ്രധാനമന്ത്രി ഋഷി സുനക്കുമായി സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. വാൾ കൈമാറാൻ യുകെ തയ്യാറാവുകയാണെങ്കിൽ, 2024 ലെ പ്രത്യേക നാളിൽ തങ്ങൾ നിരവധി ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശിവാജിയുടെ വാൾ ഇന്ത്യയ്‌ക്ക് തിരികെ നൽകണമെന്നും ഇത് അഭിമാന പ്രശ്നമാണെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
Comments