ന്യൂഡൽഹി: ഒബിസി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. വിഷയത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും മുതിർന്ന നേതാവ് ഹരീഷ് ചൗധരിയും രംഗത്ത് വന്നു. പ്രശ്നം പരിഹരിക്കാൻ ഗെഹ്ലോട്ട് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും ഹരീഷ് ചൗധരി വ്യക്തമാക്കി.
വിമുക്ത ഭടന്മാർക്ക് ഒബിസി സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് രാജസ്ഥാൻ സർക്കാരിനെയും കോൺഗ്രസിനെയും പുതിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നത്. സംവരണ തത്വങ്ങളിൽ സമഗ്രമായ പുനപരിശോധന വേണമെന്നാണ് ജാട്ട് നേതാവായ ചൗധരിയുടെ ആവശ്യം. എന്നാൽ കഴിഞ്ഞ കാബിനറ്റ് യോഗത്തിലും വിഷയം ചർച്ച ചെയ്യാൻ ഗെഹ്ലോട്ട് തയ്യാറായിരുന്നില്ല.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പുതിയ വിവാദം രാജസ്ഥാൻ കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്നത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഗെഹ്ലോട്ട് തെരുവുകളിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് മറുപടി പറയേണ്ടി വരും എന്നാണ് ഹരീഷ് ചൗധരിയുടെ ഭീഷണി.
അതേസമയം, വിമുക്ത ഭടന്മാരുടെ സംവരണത്തിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതികൂലമായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമായിരിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നൽകുന്നു.
Comments