ന്യൂഡൽഹി : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആലപ്പുഴ ജില്ലയ്‌ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി കേസിലെ പ്രതികൾ. പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർ സുപ്രീം കോടതിയില് ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തു. ആലപ്പുഴ കോടതിയിലെ അഭിഭാഷകർ തങ്ങൾക്ക് വേണ്ടി ഹാജരാകുന്നില്ലെന്ന് കാണിച്ചാണ് കേസ് മറ്റൊരു ജില്ലയിലേക്ക് മാറ്റാൻ അഭ്യർത്ഥിച്ചിരിക്കുന്നത്.
രഞ്ജിത്ത് ശ്രീനിവാസൻ ആലപ്പുഴ ബാറിലെ അഭിഭാഷകനായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരാകില്ലെന്ന് ആലപ്പുഴ കോടതിയിലെ അഭിഭാഷകർ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കേസ് മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി കേസ് മാവേലിക്കര അഡഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ മാവേലിക്കര കോടതി ആലപ്പുഴ ജില്ലയുടെ ഭാഗമാണെന്നും അതിനാൽ മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Comments