ന്യൂഡൽഹി : മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാൻ രണ്ട് മാസം പ്രായമായ കുഞ്ഞിനെ ആഭിചാര കൊലയ്‌ക്ക് ഇരയാക്കാൻ ശ്രമം. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിച്ചു. ആഭിചാര കൊല നടത്താൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തെക്കൻ ഡൽഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയാൽ മരിച്ചുപോയ സ്വന്തം അച്ഛനെ തിരികെ കൊണ്ടുവരാനാകുമെന്ന് ശ്വേത (25) എന്ന യുവതി അന്ധമായി വിശ്വസിച്ചിരുന്നു. തുടർന്ന് ആഭിചാര കൊല നടത്താൻ വേണ്ടി ഇവർ കുട്ടിയെ തട്ടിക്കെണ്ട് പോകുകയായിരുന്നു.
ആശുപത്രിയിൽ വെച്ച് സന്നദ്ധ സംഘടന പ്രവർത്തകയാണെന്ന് പറഞ്ഞാണ് ഇവർ കുഞ്ഞിന്റെ കുടുംബവുമായി അടുത്തത്. തുടർന്ന് കുഞ്ഞിനെ പരിശോധിക്കണമെന്ന് പറഞ്ഞതോടെ മാതാപിതാക്കൾ യുവതിയോടൊപ്പം പോയി. അതേ ദിവസമാണ് കുഞ്ഞിനെ കാണാതായത്. പിന്നാലെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ആശുപത്രിയിലെ സിസിടിവി പരിശോധിച്ചതിലൂടെയാണ് കുഞ്ഞിനെ തട്ടിയെടുത്തവരെ കണ്ടെത്താനായത്. തട്ടിക്കൊണ്ട് പോയി 24 മണിക്കൂറിനകം പോലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി. സംഭവത്തിൽ യുവതി കുറ്റസമ്മതം നടത്തി. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Comments