ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ബെല്ലാരി സ്വദേശി ഷാഹിദാണ് അറസ്റ്റിലായത്. ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എൻഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിലെ കണ്ണിയാണ് ഇയാൾ എന്നാണ് റിപ്പോർട്ടുകൾ. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ എസ്ഡിപിഐ നേതാക്കളുടെ സഹായത്തോടെ ബെല്ലാരിയിൽ ഒളിച്ചു കഴിയുകയായിരുന്നു. ഇതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിൽ ഇയാളെ പിടികൂടിയത്.
എസ്ഡിപിഐ നേതാക്കളായ ഷാഫി ബെല്ലാരി, ഇഖ്ബാൽ ബെല്ലാരി എന്നിവരുടെ സഹോദരി ഭർത്താവാണ് ഷാഹിദ്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. ഇതിന് ശേഷം ഇയാളെ എൻഐഎ കോടതിയിൽ ഹാജരാക്കും.
ജൂലൈ 26 ന് രാത്രിയായിരുന്നു പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അക്രമി സംഘം കൊലപ്പെടുത്തിയത്. കോഴിക്കട നടത്തുകയായിരുന്ന പ്രവീൺ നെട്ടാരു കടയടച്ച് ഇരു ചക്രവാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയായിരുന്നു വാഹനങ്ങളിൽ എത്തിയ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ അക്രമി സംഘം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ആക്രമണം.
Comments