മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലിന് മുമ്പ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് നടത്തിയ പ്രവചനങ്ങളെ ട്രോളി സോഷ്യൽമീഡിയ. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തോൽക്കാൻ പാകിസ്താൻ ഇന്ത്യ അല്ല എന്നായിരുന്നു മുൻ പാക് ക്യാപ്റ്റന്റെ അവകാശവാദം. എന്നാൽ പാകിസ്താനെ 5 വിക്കറ്റിന് തകർത്ത് ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കിയതോടെ ഇന്ത്യൻ ആരാധകരും ക്രിക്കറ്റ് പ്രേമികളും ഇന്‍സമാം ഉള്‍ ഹഖിന്റെ പ്രവചനങ്ങളെയും അവകാശവാദങ്ങളെയും കണക്കിന് പരിഹസിക്കുകയാണ്.
പാകിസ്താന്‍ ഇന്ത്യയെ പോലെ തളരില്ലെന്നും ഫൈനലിൽ കിരീടം നേടുമെന്നുമാണ് കഴിഞ്ഞ ദിവസം ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞത്. ‘ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ബൗളര്‍മാരാണ്. 169 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടു വച്ചിട്ടും ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് പോലും വീഴ്‌ത്താന്‍ ഇന്ത്യക്കായില്ല. ഇന്ത്യയുടെ ബൗളര്‍മാര്‍ തീര്‍ത്തും നിറംമങ്ങിയവരാണ്. എന്നാല്‍ പാകിസ്താന്‍ ബൗളര്‍മാര്‍ വ്യത്യസ്തരാണ്. ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്‌ത്താനുള്ള ശേഷിയുണ്ട്’ എന്നാണ് മുൻ പാക് ക്യാപ്റ്റന്റെ അവകാശവാദം.
ഇംഗ്ലണ്ടിന് പാകിസ്താനെതിരെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കേണ്ട. കരുത്തുറ്റ പാക് ബൗളിംഗ് നിരയ്‌ക്കെതിരെ മികച്ച പ്രകടനം നടത്താന്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് സാധിക്കില്ല. ഇന്ത്യന്‍ താരങ്ങളെ പോലെ പാകിസ്താന്‍ ടീം സമ്മര്‍ദ്ദത്തിലാവില്ല. പ്രധാന മത്സരങ്ങളില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. ഏഷ്യാ കപ്പ് മുതല്‍ ഇത് കാണുന്നതാണ്’ എന്നും ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞിരുന്നു. എന്തായാലും, ഫൈനലിൽ കപ്പ് ഉയർത്തി കൊണ്ട് മുൻ പാക് നായകന്റെ അവകാശവാദങ്ങളെ ഇംഗ്ലണ്ട് കാറ്റിൽ പറത്തിയപ്പോൾ സോഷ്യൽമീഡിയയിൽ ഇന്‍സമാം ഉള്‍ ഹഖിനെ എയറിൽ കയറ്റിയിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.
Comments