ന്യൂഡൽഹി: കെംപഗൗഡ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് എച്ച് ഡി ദേവഗൗഡയെ ക്ഷണിച്ച വിധം ശരിയായില്ലെന്ന് മകനും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. നവംബർ 10ന് രാത്രിയിൽ മുഖ്യമന്ത്രി വിളിച്ചിരുന്നു. അദ്ദേഹം അയച്ച കത്തും സുരക്ഷാ ജീവനക്കാർ നൽകിയിരുന്നു. എന്നാൽ നേരിട്ട് ക്ഷണിച്ചില്ല എന്നാണ് കുമാരസ്വാമിയുടെ പരാതി.
ദേവഗൗഡയെ ക്ഷണിക്കാൻ ചീഫ് സെക്രട്ടറിയോ മന്ത്രിമാരോ നേരിട്ട് എത്താത്തത് എന്തുകൊണ്ടാണെന്നും കുമാരസ്വാമി ചോദിച്ചു. എന്നാൽ, മുൻ പ്രധാനമന്ത്രി എന്ന നിലയിൽ നൽകേണ്ട ആദരവ് ദേവഗൗഡക്ക് നൽകിയിരുന്നുവെന്നും, പ്രോട്ടോക്കോൾ അനുസരിച്ച് ക്ഷണിച്ചിരുന്നു എന്നുമാണ് കർണാടക സർക്കാർ നൽകുന്ന വിശദീകരണം.
നവംബർ 11നാണ് ബംഗലൂരു സ്ഥാപകൻ നാദപ്രഭു കെംപഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. 108 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. അഭിവൃദ്ധിയുടെ പ്രതിമ (സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റി) എന്നാണ് പ്രതിമ വിശേഷിപ്പിക്കപ്പെടുന്നത്.
Comments