ഇസ്ലാമാബാദ് : നവംബർ 21 ന് ആരംഭിക്കാനിരുന്ന പാക് സന്ദർശനം നീട്ടി സൗദി രാജകുമാരൻ. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ലോംഗ് മാർച്ചിനെയും, തുടർന്നുണ്ടായ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ പാകിസ്താനിൽ അരാജകത്വവും സംഘർഷവുമാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാരണത്താലാണ് സൽമാൻ രാജകുമാരൻ പര്യടനം നീട്ടിയതെന്നാണ് സൂചന.
പാക് വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാപ്പരത്വത്തിന്റെ വക്കിലായിരുന്ന പാകിസ്താന് ഏകദേശം 4.1 ബില്യൺ ഡോളർ പുതിയ വായ്പ നൽകാൻ ഒരുങ്ങവെ, സൽമാന്റെ സന്ദർശനത്തിനായി ഷഹബാസ് ഷെരീഫ് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ പ്രതീക്ഷയ്ക്കാണ് ഇപ്പോൾ മങ്ങലേറ്റിരിക്കുന്നത്.
ഏപ്രിലിൽ മൂന്ന് ദിവസത്തെ പര്യടനത്തിന് ഷഹബാസ് സൗദി അറേബ്യയിലേക്ക് പോയിരുന്നു . പ്രധാനമന്ത്രിയായ ശേഷം ഷഹബാസ് ഷെരീഫിന്റെ ആദ്യ സൗദി സന്ദർശനമായിരുന്നു ഇത്.ഈ സന്ദർശന വേളയിൽ ഒരു രൂപത്തിലും പാകിസ്താന് ഒരു സഹായവും സൗദി പ്രഖ്യാപിച്ചിരുന്നില്ല .
എങ്കിലും നവംബർ അവസാനം സൽമാൻ രാജകുമാരൻ ഇസ്ലാമാബാദിലെത്തുമെന്നും അന്ന് വലിയ സഹായം പ്രഖ്യാപിക്കുമെന്നും ഷഹബാസ് ഉറപ്പിച്ചിരുന്നു. അന്നുമുതൽ സൽമാൻ രാജകുമാരന്റെ സന്ദർശനത്തിനായി കാത്തിരിക്കുകയായിരുന്നു.
എന്നാൽ ഇതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറയുന്നതിൽ നിന്ന് പാക് വിദേശകാര്യ മന്ത്രാലയം വിട്ടുനിൽക്കുകയാണ്. പാകിസ്താന്റെ വിദേശ കരുതൽ ശേഖരം നിലവിൽ 7 മുതൽ 8 ബില്യൺ ഡോളർ വരെയാണ്. ഇതിൽ ഏകദേശം 2.5 ബില്യൺ ഡോളർ സൗദിയിലേക്കുള്ള ഗ്യാരന്റി പണത്തിന്റെ രൂപത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. സൗദി എണ്ണയും പാകിസ്താന് വായ്പയായി നൽകുന്നുണ്ട്.
സൽമാൻ രാജകുമാരൻ പാകിസ്താന് 4.1 ബില്യൺ ഡോളർ സൗദി വായ്പ നൽകുമെന്ന് ഷഹബാസ് ഷെരീഫ് സർക്കാരിലെ ധനമന്ത്രി ഇഷാഖ് ദാർ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പുറമെ പെട്രോളിയം മേഖലയിലും സൗദി നമ്മെ സഹായിക്കാൻ പോകുകയാണ് എന്നും പറഞ്ഞിരുന്നു.
Comments