മലപ്പുറം: കല്യാണവീട്ടിൽ വൻ മോഷണം. മലപ്പുറം കൽപകഞ്ചേരി ചെറുവന്നൂർ പാറമ്മലങ്ങാടിയിലാണ് മോഷണം നടന്നത്. മണ്ണുതൊടുവിൽ അബ്ദുൽ കമീരിന്റെ വീട്ടിൽ നിന്ന് 16 പവൻ സ്വർണവും എട്ടുലക്ഷം രൂപയുമാണ് കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം ഇരിങ്ങാവൂർ മീശപ്പടി ഓഡിറ്റോറിയത്തിൽ നടന്ന മകളുടെ വിവാഹ സത്കാരം കഴിഞ്ഞ് അബ്ദുൽ കരീമും ഭാര്യ ഹാജറയും മകനും വീട്ടിൽ വന്ന് വിശ്രമിക്കുമ്പോഴാണ് മോഷണം. ഹാജറയുടെ കാലിലെ പാദസരവും കൈ ചെയിനും മോഷ്ട്ടിച്ച ശേഷം കഴുത്തിലെ മാല പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഇവർ ഉറക്കം ഉണർന്നു. ഇതോടെ അതുവരെ കൈവശമാക്കിയ സ്വർണവും പണവുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. മോഷണശ്രമത്തിനിടെ ഹാജറയുടെ കഴുത്തിൽ മുറിവേറ്റു.
അതേസമയം മോഷണം ആസൂത്രിതമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആളില്ലാത്ത സമയത്ത് വീട്ടിൽ കയറിപ്പറ്റിയ മോഷ്ടാവ്, വാതിലുകൾ തുറക്കുമ്പോൾ ശബ്ദമില്ലാതിരിക്കാനായി വാതിലിൽ ഓയിൽ പുരട്ടിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് മോഷ്ടാവ് വീട്ടിൽ തന്നെ ഒളിച്ചു നിന്നാണ് കവർച്ച നടത്തിയതെന്നാണ് സംശയം.
Comments