കേരളത്തിലെ ചില പ്രത്യേക സന്ദർഭങ്ങളിൽ പ്രവർത്തകരുടെ കണ്ണിൽ പൊടിയിടാൻ പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെന്ന് തോന്നിക്കുമെങ്കിലും, ഇവർ തമ്മിൽ ദേശീയ തലത്തിൽ അന്തർധാര വളരെ സജീവമാണ്. പറഞ്ഞു വരുന്നത് സിപിഎമ്മിനെ കുറിച്ചും കോൺഗ്രസിനെ കുറിച്ചുമാണ്. ദേശീയതയുടെ കാര്യത്തിലും ദേശീയ ബോധത്തിന്റെ കാര്യത്തിലും ഭൂരിപക്ഷ രാഷ്‌ട്ര മനസ്സ് തള്ളിക്കളഞ്ഞ, കാലഹരണപ്പെട്ട രണ്ട് പ്രസ്ഥാനങ്ങൾ.
പരസ്പരം പ്രശംസിക്കുന്ന കാര്യത്തിലും പാടി പുകഴ്‌ത്തുന്ന കാര്യത്തിലും ദേശീയ തലത്തിൽ രാഷ്‌ട്രീയ ലൈലാ മജ്‌നുമാരാണ് സിപിഎമ്മും കോൺഗ്രസും. ജനാധിപത്യത്തിലെ ഈ അവിഹിത പ്രണയ കഥയിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് ആർ എസ് പി ദേശീയ സമ്മേളന വേദിയിലെ കോൺഗ്രസ് ദേശീയ നേതാവ് ജയറാം രമേശിന്റെ യെച്ചൂരി സ്തുതി. ഒരേ സമയം രണ്ട് പേരുടെ പണിയെടുക്കാൻ കഴിവുള്ള നല്ല അസ്സൽ പണിക്കാരൻ എന്നാണ് ജയറാം രമേശ്ജി യെച്ചൂരിയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനെ ബഹുമതിയായി കണ്ട് ആറാടുകയാണ് സഖാവ് യെച്ചൂരിയും സംഘവും, എന്താ ലേ..?
ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസിനൊപ്പവും കേരളത്തിൽ എതിരായും നിൽക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നിരവധി തവണ ചർച്ച ചെയ്തിട്ടുള്ളതാണ്. ഈ ഇരട്ടത്താപ്പ് അറിഞ്ഞോ അറിയാതെയോ പ്രതിപക്ഷ പാർട്ടികൾ തന്നെ വിളിച്ച് പറഞ്ഞാലോ . ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് സത്യങ്ങൾ വിളിച്ച് പറയുന്ന ഒരാളായാണ് കോൺഗ്രസ് മാദ്ധ്യമ വിഭാഗം തലവനും, എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശിനെ പറ്റി തോന്നുന്നത്.ഒരു വ്യക്തിക്ക് മൾട്ടി ടാലന്റ് ഉണ്ടാവുക എന്നത് വളരെ വലിയ കാര്യമാണ്. ഈ കഴിവ് ഉള്ളത് കൊണ്ട് തന്നെ ഒരേ സമയം രണ്ട് പേരുടെ പണിയെടുക്കുക എന്നത് അത്തരക്കാർക്ക് വളരെ നിസാരമാണ്.
ഒരേ സമയം കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ജനറൽ സെക്രട്ടറിയുടെ പണിയാണ് യെച്ചൂരി എടുക്കുന്നതെന്നായിരുന്നു ആർ എസ് പി ദേശീയ സമ്മേളന വേദിയിൽ ജയറാം രമേശിന്റെ വാക്കുകൾ. ദേശീയ തലത്തിൽ കോൺഗ്രസുമായി സിപിഎം വളരെ യോജിപ്പിലാണ് എന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തിലെ തന്നെ സിപിഎമ്മിന്റെ നിലനിൽപ്പ് വിലയ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബദ്ധ ശത്രുക്കൾ എന്ന പ്രഖ്യാപനവുമായി നടക്കുന്ന കോൺഗ്രസിന്റെ കടവിലേക്ക് യെച്ചൂരി വളളം അടുപ്പിക്കുന്നത്. അപ്പോൾ പിന്നെ തനിക്ക് ലഭിച്ച ടൂ ഇൻ വൺ എന്ന പ്രശംസ അദ്ദേഹം സ്വീകരിക്കാതെയും ഇരിക്കില്ല.
ഇത് ആദ്യമായല്ല യെച്ചൂരിയെ പ്രശംസിച്ചും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള ബന്ധം തുറന്ന് സമ്മതിച്ചും ജയ്‌റാം രമേശ് എത്തുന്നത്. യെച്ചൂരി ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്തു. പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞിട്ട് അധിക നാളുകളൊന്നും ആയിട്ടില്ല.യെച്ചൂരി സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയും കോൺഗ്രസിന്റെ വിസിറ്റിംഗ് ജനറൽ സെക്രട്ടറിയുമാണെന്ന് താൻ പറയാറുണ്ടെന്ന ആത്മഗതവും ജയറാം രമേശ് മുൻപ് പരസ്യമാക്കിയിട്ടുണ്ട്.
കേരളത്തിൽ പരസ്പരം തമ്മിൽ തല്ലി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് മറ്റു സംസ്ഥാനങ്ങളിൽ തോളിൽ കൈയ്യിട്ട് ഒരേ വേദി പങ്കിടുന്നതാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രധാന രീതി . ദേശീയ തലത്തിൽ ബിജെപിക്കുള്ള ജനപിന്തുണ വളരെ വലിയ വെല്ലുവിളിയാണ് കോൺഗ്രസിനും സിപിഎമ്മിനും ഉയർത്തുന്നത്. ഭരണ മികവ് കൊണ്ട് കേന്ദ്ര സർക്കാർ വളർത്തിയെടുത്തതാണ് ഈ പിന്തുണ. അതാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വേദി പങ്കിട്ട് പ്രസംഗം നടത്തി പരസ്പരം പുകഴ്‌ത്തി സിപിഎമ്മും കോൺഗ്രസും ചുളുവിൽ ആർജ്ജിക്കാൻ ശ്രമിക്കുന്നത്.
Comments