തിരുവനന്തപുരം: ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിക്കൊണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നെഹ്‌റുവിനെ ചാരി തന്റെ വർഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോൺഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസിനെ വെള്ള പൂശുന്നതിൽ എന്ത് മഹത്വമാണ് സുധാകരൻ കാണുന്നത്. ആർഎസ്എസിനോട് മമതകാട്ടിയ നേതാവാക്കി നെഹ്‌റുവിനെ ചിത്രീകരിച്ചാൽ സന്തോഷിക്കുന്നത് ആർഎസ്എസ് മാത്രമാണെന്നും കോൺഗ്രസ്സിന്റെ നയം ഇതാണോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽ നെഹ്‌റു എന്നാണ് പിണറായി വിജയൻ പറഞ്ഞത്. 1947 ൽ മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ ആർഎസ്എസ് ഉയർത്തുന്ന അപകടത്തിന്റെ സ്വഭാവം നെഹ്റു വിശദീകരിച്ചു. ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കാർ അവരുടെ സെല്ലുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനെ അടിച്ചമർത്തണമെന്നും 1948-ൽ നെഹ്റു കത്തെഴുതി. ആർട്ടിക്കിൾ 370-നെ എതിർത്ത് 1953-ൽ കശ്മീരിൽ പ്രവേശിക്കവേ ശ്യാമ പ്രസാദ് മുഖർജി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‌റു ആയിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.
ചരിത്ര വസ്തുത പോലും കോൺഗ്രസ്സിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത് അത്ഭുതകരമാണ്. കോൺഗ്രസ്സിൽ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വർഗീയ വാദികളും ആർഎസ്എസ് പക്ഷപാതികളും ഉണ്ടായിരുന്നു. അത്തരക്കാരുടെ സമ്മർദത്തിന് വഴങ്ങി ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയ കോൺഗ്രസ്സ് നടപടിയിൽ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നത്? ശ്യാമ പ്രസാദ് മുഖർജിയെ ഡോക്ടർ അംബേദ്കറുമായി താരതമ്യപ്പെടുത്തുന്നതിലൂടെ അംബേദ്കറെ അവഹേളിക്കുകയാണ് ചെയ്യുന്നത്. ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികൾ വർഗീയ അജണ്ടയ്‌ക്ക് കളമൊരുക്കിയത്. അന്ന് ആർഎസ്എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്റുവാണ്. നെഹ്‌റുവിനെ ആർഎസ്എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാൽ സന്തോഷിക്കുന്നത് ആർഎസ്എസ് മാത്രമാണെന്നാണ് പിണറായി വിജയൻ പറയുന്നത്.
Comments