ന്യൂഡൽഹി: പെട്രോൾ വില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ മോദി സർക്കാർ തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. ഇന്ധനവില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരുമായി ധാരണയിലെത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളാണ് ക്രിയാത്മകമായ നിലപാട് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വിശദീകരിക്കാൻ, അടുത്തയിടെ വന്ന കേരള ഹൈക്കോടതി വിധിയും കേന്ദ്ര മന്ത്രി ഉദ്ധരിച്ചു. പെട്രോൾ വില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ ജിഎസ്ടി കൗൺസിലിൽ സമവായം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരള ധനകാര്യ മന്ത്രി ഉൾപ്പെടെയുള്ളവർ ഇതിന് തടസം നിൽക്കുകയാണെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഇന്ധന വില വർദ്ധനവ് ഏറ്റവും കുറഞ്ഞ തോതിൽ അനുഭവപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. അമേരിക്കയിൽ ഇന്ധന വില 43 ശതമാനം വർദ്ധിച്ചപ്പോൾ ഇന്ത്യയിൽ രണ്ട് ശതമാനം മാത്രമാണ് വർദ്ധനയുണ്ടായത്. മറ്റ് ലോകരാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യൻ സമ്പദ്ഘടന സുസ്ഥിരമായ പാതയിലാണെന്ന് ഐ എം എഫ് ഉൾപ്പെടെയുള്ള ഏജൻസികളുടെ റിപ്പോർട്ടുകൾ ഉയർത്തിക്കാട്ടി മന്ത്രി സാധൂകരിച്ചു.
ഇന്ധന വില വർദ്ധനവിന്റെ ഭാരം വലിയ തോതിൽ ജനങ്ങളിൽ എത്താതിരിക്കാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിലൂടെ സാധിച്ചു. നമ്മുടെ പല അയൽ രാജ്യങ്ങളും ഇന്ധന ക്ഷാമം നേരിടുമ്പോഴും ഇന്ത്യയിലെ ഉൾനാടൻ പ്രദേശങ്ങളിൽ പോലും ഇന്ന് ഇന്ധനക്ഷാമം ഇല്ലെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടി.
Comments