പട്ന: വികസന പ്രവർത്തനങ്ങളിൽ താൻ രാഷ്ട്രീയം പറയാറില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന് ഗഡ്കരി. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളെയും ഝാര്ഖണ്ഡിലെ മലയോര വനമേഖലകളെയും ബന്ധിപ്പിക്കുന്ന ബിഹാറിലെ സോൺ നദിക്ക് കുറുകെയുള്ള പാണ്ഡുക-ശ്രീനഗർ റോഡിന്റെയും പാലത്തിന്റെയും തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയാരുന്നു മന്ത്രി. സംസ്ഥാനത്തിന് എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും ഡൽഹിയിലേക്ക് വരാമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോട് നിതിൻ ഗഡ്കരി പറഞ്ഞു.
സംസ്ഥാനങ്ങൾക്കാവശ്യമായ എല്ലാ പദ്ധതികൾക്കും താൻ ഒപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ഇതിനൊപ്പമുണ്ട്. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വികസനത്തിന് കേന്ദ്രം എതിരാണെന്ന ധാരണ ഇല്ലാതാക്കണമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. സോൺ നദിക്ക് കുറുകെയുള്ള പാലം പൂർത്തിയാകുന്നതോടെ പട്ന, വാരണാസി, ഡൽഹി എന്നിവിടങ്ങളിലേക്ക് പോകുവാൻ 70-150 കിലോമീറ്ററോളം ദൂരം കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദരിദ്രരായ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അതുവഴി അവർക്ക് തൊഴിൽ നൽകുന്നതിനും ഇടതുപക്ഷ തീവ്രവാദം തടയുന്നതിനും കാർഷികാധിഷ്ഠിത വ്യവസായങ്ങളുടെ വികസനം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
2024-ഓടെ ബിഹാറിൽ 13 ഹരിത എക്സ്പ്രസ് വേകളും സാമ്പത്തിക ഇടനാഴികളും ഉൾപ്പെടെ 3 ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികൾ കേന്ദ്രസർക്കാർ പൂർത്തിയാക്കും. സംസ്ഥാനത്തിന്റെ റോഡ് ശൃംഖല അമേരിക്കയിലെ റോഡുകളേക്കാൾ മികച്ചു നിൽക്കുമെന്ന് ഗഡ്കരി പറഞ്ഞു. ബിഹാറിലും ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പ്രതിബദ്ധതയോടു കൂടിയുള്ള നിതിൻ ഗഡ്കരിയുടെ പ്രവർത്തനത്തെയും ജനങ്ങൾക്കുവേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ പ്രവർത്തനത്തെയും ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവും പ്രശംസിച്ചു.
Comments