ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി ആരംഭിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ഇതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് ബംഗ്ലാദേശ് വഴി ആസാമിലെ ദിബ്രുഗഡിലേക്കായിരിക്കും ആഡംബര കപ്പലിന്റെ യാത്ര. 4000 കിലോമീറ്റർ ദൂരം 50 ദിവസം കൊണ്ടാണ് പൂർത്തിയാക്കുന്നത്. ഇന്ത്യയിലെ ഉൾനാടൻ ജലപാതകളുടെ വികസനം എന്ന ലക്ഷ്യത്തിൽ അടുത്ത വർഷം തന്നെ കപ്പലിന്റെ സർവീസ് ആരംഭിക്കും. ജനുവരി 10നാണ് കപ്പൽ ആദ്യ സർവീസ് ആരംഭിക്കുന്നത്.
കൊൽക്കത്ത, ധാക്ക തുടങ്ങിയ ഇടങ്ങളിലൂടെയെല്ലാം കപ്പൽ സഞ്ചരിക്കും. ജനുവരി 10ന് തുടങ്ങി മാർച്ച് ഒന്നിന് ആസാമിലെ ദിബ്രുഗഡ് ജില്ലയിലെ ബോഗിബീലിൽ കപ്പൽ എത്തിച്ചേരും. ഗംഗാ വിലാസ് എന്നാണ് ക്രൂയിസ് കപ്പലിന് പേര് നൽകിയിരിക്കുന്നത്. 50 ദിവസത്തെ യാത്രയിൽ 27 നദീതടങ്ങളിലൂടെയും 50ലധികം വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയും കപ്പൽ കടന്നു പോകും. ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളും കാണാനുള്ള സൗകര്യം സഞ്ചാരികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.
നദിയിലൂടെ ഒരു കപ്പൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്രയായിരിക്കും ഇതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. പുതിയ കപ്പൽ യാത്ര ആരംഭിക്കുന്നത് വഴി ഇന്ത്യയും ബംഗ്ലാദേശും ലോക റിവർ ക്രൂയിസ് ഭൂപടത്തിൽ ഇടം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു-സ്വകാര്യ പങ്കാളിത്തതോടെയായിരിക്കും കപ്പലിന്റെ പ്രവർത്തനം.
വാരാണസിയിൽ യാത്ര ആരംഭിച്ച് എട്ടാം ദിവസം ബക്സർ, രാംനഗർ, ഗാസിപൂർ എന്നിവിടങ്ങളിലൂടെ പാട്‌നയിലെത്തും. 4000 കിലോമീറ്റർ യാത്രയിൽ ഏകദേശം 1100 കിലോമീറ്റർ ദൂരം ബംഗ്ലാദേശിലൂടെയാണ് കപ്പൽ സഞ്ചരിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് പ്രകാരമാണ് യാത്ര. അത്യാധുനിക സൗകര്യങ്ങളാണ് കപ്പലിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃതർ പറയുന്നു.
Comments