തിരുവനന്തപുരം: കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഗവർണർ കാവിവൽക്കരണം നടത്തുന്നുവെന്ന് പറഞ്ഞ് രാജ്ഭവനിൽ സിപിഎം നടത്തുന്ന സമരത്തിനെ വിമർശിച്ച് ബിജെപി വൈസ് പ്രസിഡൻ്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ. ആദ്യം യുജിസി നിയമം നടപ്പിലാക്കൂ, എന്നിട്ട് കാവിവൽക്കരണത്തെ പ്രതിരോധിക്കാമെന്ന് അദ്ദേഹം പറഞ്ഞു. യുജിസി നിയമം ബാധകമാക്കുന്നതിനെ കുറിച്ചും സിപിഎം ജനറൽ സെക്രട്ടറി അഭിപ്രായം പറയണം. പ്രതിഷേധം ജനാധിപത്യ സ്വാതന്ത്ര്യമാണ്, എന്നാൽ പ്രതിഷേധത്തിനും സത്യസന്ധത ഉണ്ടാകണം.
കേരളത്തിലെ ഏത് യൂണിവേഴ്സിറ്റിയിലാണ് ഗവർണർ കാവിവൽക്കരണത്തിന് ശ്രമിച്ചിട്ടുള്ളത് എന്ന് സിപിഎം വ്യക്തമാക്കണം. യുജിസി നിയമം ബാധകമാക്കണമെന്ന് സുപ്രീം കോടതിയാണ് പറഞ്ഞത്. ഇതിനെ പറ്റി ഒരക്ഷരം സിപിഎമ്മിന്റെ പ്രതിഷേധത്തിൽ ആരും മിണ്ടിയില്ല. ഹൈക്കോടതി വിധിയോടെ സിപിഎം പ്രതിഷേധത്തിന്റെ തീ അണഞ്ഞ് പോയി. രാജ്ഭവന് മുമ്പിൽ പത്ത് ലക്ഷം പേരെ സിപിഎം കൊണ്ടുവന്ന് പ്രതിഷേധിച്ചാലും യുജിസി നിയമത്തിൽ ഒരു വിട്ടുവീഴ്ചക്കും ഗവർണ്ണർ തയ്യാറാകില്ല.
യൂണിവേഴ്സിറ്റികളിൽ നടക്കുന്നത് കാവിവൽക്കരണമല്ല, ചുവപ്പ് വൽക്കരണമാണ്. ഇത് അനുവദിക്കാൻ കഴിയില്ല. കാവിവൽക്കരണമെന്ന പുകമറ സൃഷ്ടിച്ച് ചുവപ്പ് വൽക്കരണം നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നു എന്ന് പറയുമ്പോഴും ഇന്ത്യയിലെ ആദ്യത്തെ മികച്ച പത്ത് യൂണിവേഴ്സിറ്റികളിൽ കേരളത്തിൽ നിന്ന് ഒന്നുപോലും ഇല്ല എന്ന് തിരിച്ചറിയണം. രാജ്ഭവൻ വളഞ്ഞതു കൊണ്ടോ ഗവർണറെ ചീത്ത വിളിച്ചതുകൊണ്ടോ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം നന്നാകില്ല എന്ന് ഇടതുപക്ഷ ഭരണക്കാർ മനസ്സിലാക്കണമെന്ന് അഡ്വ.ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.
Comments