ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ നരേന്ദ്രമോദി ജോ ബൈഡൻ കൂടിക്കാഴ്ച. ബാലി സമ്മേളനത്തിന്റെ തുടക്കത്തിലെ കൂടിക്കാഴ്ച നിലവിലെ ആഗോള പ്രതിസന്ധിയെ ലോകരാജ്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ വരുത്തേണ്ട മാറ്റങ്ങളും ചർച്ചയായി. വരാനിരിക്കുന്ന വർഷത്തെ ജി20 സഖ്യത്തിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കാൻ പോകുന്ന ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ടും ഭാവി പ്രതീക്ഷകൾ ശക്തമാണെന്നും ആശംസിച്ചാണ് ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച ആരംഭിച്ചത്.
ലോകത്തിലെ ജനാധിപത്യത്തിന്റെ കാവലാളാണ് രണ്ട് ശക്തികളും. ഇത് ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും മുന്നോട്ടുള്ള പ്രയാണം ഒരുമിച്ചാവണമെന്നും ഇരുവരും തീരുമാനിച്ചതായും വിദേശകാര്യവൃത്തങ്ങൾ അറിയിച്ചു. ഇരുരാജ്യങ്ങളും അത്യാധുനിക സാങ്കേതിക വിദ്യാരംഗത്തും കംപ്യൂട്ടർ മേഖലയിലും നിർമ്മിത ബുദ്ധി മേഖലയിലും ഒരുമിച്ച് പ്രവർത്തിക്കും. ഇതിനായി അതിവേഗ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ഇരു ഭരണാധികാരികളും ധാരണയിലെത്തിയതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ക്വാഡ് സഖ്യത്തിലും 12യു2 സഖ്യത്തിലൂടേയും ഇന്ത്യയും അമേരിക്കയും വഹിക്കുന്ന തന്ത്ര പരമായ ദൗത്യത്തിന്റെ തുടർച്ചയും ചർച്ചയായി. ആഗോള തലത്തിലെ വാണിജ്യ-പ്രതിരോധ രംഗത്തെ പങ്കാളിത്തവും തുടർപ്രവർത്തനവുമാണ് ജി20യിൽ ചർച്ചയായത്. ഇസ്രായേലും അറബ് രാജ്യങ്ങളും ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഒപ്പം ചേരുന്ന 12യു2 സഖ്യവും നിലവിലെ ആഗോള പ്രതിസന്ധിയിൽ നിർണ്ണായക പങ്ക് വഹിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ജോബൈഡനും പരസ്പരം ധാരണയിലെത്തിയത്.














