തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം നടത്തിയ പ്രതിഷേധ സംഗമത്തിൽ നിന്നും വിട്ടു നിന്ന് ഇടത് മുന്നണി കൺവീനറും മുതിർന്ന നേതാവുമായ ഇ പി ജയരാജൻ. നാട്ടിലേക്ക് പോയ ജയരാജൻ കണ്ണൂരിലെ പാർട്ടി പരിപാടിയിലും പങ്കെടുത്തില്ല. നവംബർ 6 വരെ പാർട്ടിയിൽ നിന്നും അവധി എടുത്ത ജയരാജൻ പിന്നെയും അവധി നീട്ടിയെടുക്കുകയായിരുന്നു.
അവധിക്കിടയിലും, നവംബർ 5,6 തീയതികളിൽ നടന്ന സിപിഎം നേതൃയോഗങ്ങളിൽ ജയരാജൻ പങ്കെടുത്തിരുന്നു. ജയരാജന്റെ അസാന്നിദ്ധ്യം പാർട്ടിക്കുള്ളിലും രാഷ്‌ട്രീയ വൃത്തങ്ങളിലും ചർച്ചയാകുകയാണ്.
അതേസമയം, പ്രതിഷേധ സംഗമം എന്ന പേരിൽ തനിക്കെതിരെ സിപിഎം നടത്തിയ പടനീക്കത്തിലും കുലുങ്ങാതെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ചാൻസലറായി ഗവർണറെ അംഗീകരിക്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനക്ക് മറുപടിയായി, താൻ തന്നെയാണ് ചാൻസലർ എന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. സർവകലാശാലകളിൽ പുതിയ വൈസ് ചാൻസലർമാർ വരുമെന്നും പുതിയ സെർച്ച് കമ്മിറ്റികൾ രൂപീകരിച്ച് നിയമന നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments