വാഴ്‌സോ: കിഴക്കൻ പോളണ്ടിൽ റഷ്യൻ നിർമ്മിത മിസൈൽ പതിച്ച് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നാറ്റോ നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പോളണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജി 7, നാറ്റോ നേതാക്കളുമായി യോഗം വിളിച്ചതെന്നാണ് പ്രാഥമിക വിവരം.
മിസൈൽ പതിച്ച് രണ്ട് പേരാണ് മരിച്ചത്. സംഭവത്തിൽ ബൈഡൻ അനുശോചനമറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ആവശ്യമായ പിന്തുണയും സഹായവും നൽകുമെന്നും അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് പോളണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് ലൂക്കാസ് ജസീനയും വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ട് സൈന്യത്തോട് സജ്ജമായിരിക്കാൻ നാറ്റോ അറിയിച്ചു.
എന്നാൽ റഷ്യൻ നിർമ്മിത മിസൈൽ അല്ല പോളണ്ടിൽ പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാഹചര്യം വഷളാക്കുന്നതിനായി ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും മന്ത്രാലയം പറഞ്ഞു. പോളണ്ട് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചിത്രങ്ങളിലുള്ള ആയുധങ്ങൾ റഷ്യൻ നിർമ്മിതമല്ലെന്നും മന്ത്രാലയം അറിയിച്ചു.
ജി-20 ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് മുന്നിൽ സമാധാനത്തിനായി പത്ത് നിർദേശങ്ങൾ അവതരിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡ്മിർ സെലസൻസ്‌കി വീഡിയോ സന്ദേശം നൽകിയതിന് പിന്നാലെയായിരുന്നു യുക്രെയ്‌നിൽ ആക്രമണം നടന്നത്.
Comments