തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറാനുള്ള സന്നദ്ധത അറിയിച്ച് കെ.സുധാകരൻ. ഇക്കാര്യം അറിയിച്ച് സുധാകരൻ രാഹുൽ ഗാന്ധിയ്‌ക്ക് കത്തയച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ച് സുധാകരൻ കത്ത് നൽകിയത്. അടുത്തിടെ പൊതുവേദികളിൽ ഉൾപ്പെടെ സുധാകരൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിൽ പ്രതിപക്ഷ നേതാവിൽ നിന്നുൾപ്പെടെ രൂക്ഷ വിമർശനമാണ് സുധാകരന് നേരിടേണ്ടിവന്നത്. ഇതിന് പിന്നാലെയാണ് രാജി.
ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ചുമതലകളുമായി മുൻപോട്ട് പോകുന്നതിന് പ്രയാസം നേരിടുന്നുവെന്നാണ് കത്തിൽ പറയുന്നത്. ഇതിന് പുറമേ പ്രതിപക്ഷ നേതാവിൽ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. ഈ നിസ്സഹകരണം പാർട്ടിയെയും പ്രതിപക്ഷത്തെയും ഒന്നിച്ച് കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ മാപ്പ് പറഞ്ഞാൽ കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിക്കുമെന്ന് സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ സുധാകരനെ തള്ളി വി.ഡി സതീശൻ രംഗത്ത് എത്തി. മാപ്പ് എന്നത് കെപിസിസിയുടെ നിലപാടാണെന്ന് ആയിരുന്നു സതീശൻ പറഞ്ഞത്. ആര്യ രാജിവയ്‌ക്കണമെന്നും സതീശൻ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നെഹ്രുവിനെക്കുറിച്ച് നടത്തിയ പരാമർശം കോൺഗ്രസിനുള്ളിൽ വലിയ അമർഷത്തിന് കാരണമായി.
Comments