തിരുവനന്തപുരം: പാർട്ടി പ്രവർത്തകർക്ക് പിൻവാതിൽ വഴി സഹകരണ സംഘത്തിൽ നിയമനം നൽകാൻ ശുപാർശ ചെയ്യുന്ന കത്ത് താൻ തന്നെയാണ് എഴുതിയതെന്ന് സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സഹകരകണ സംഘത്തിന് കത്ത് അയച്ചുവെന്നത് ശരിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷനിൽ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് പാർട്ടി പ്രവർത്തകരുടെ അനധികൃത നിയമനത്തിന് ശുപാർശ ചെയ്ത് മേയറുടെ പേരിൽ അയച്ച കത്ത് വിവാദമായതിന് പിന്നാലെയാണ് സഹകരണ സംഘത്തിലെ നിയമനങ്ങൾക്ക് വേണ്ടിയുളള കത്തും പുറത്ത് വന്നത്.
പരീക്ഷയിൽ യോഗ്യത നേടിയവരുടെ പട്ടിക നൽകിയത് ശരി വെയ്‌ക്കുക മാത്രമാണ് ചെയ്തതെന്നാണ് ആനാവൂർ നാഗപ്പന്റെ വിശദീകരണം. വർഗ ബഹുജന സംഘടനകളിൽ പതിവുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാബുജാൻ എന്ന ആൾ സംഘത്തിന്റെ സെക്രട്ടറിയോ പ്രസിഡന്റോ അല്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയോ പ്രസിഡന്റോ അല്ലാത്ത ഒരാൾക്ക് എന്തിന് കത്ത് അയച്ചുവെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് സിപിഎം ജില്ലാ സെക്രട്ടറി മൗനം പാലിക്കുകയാണ് ചെയ്തത്.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം തൈക്കാട് ജില്ലാ മെർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്‌ക്ക് 2021 ജൂലൈ 21-ന് ആനാവൂർ നാഗപ്പൻ എഴുതിയ കത്താണ് പുറത്തുവന്നത്. സൊസൈറ്റിയിലെ പ്രധാന മൂന്ന് തസ്തികകളിൽ നിയമനം നടത്തണമെന്നായിരുന്നു കത്തിലെ ആവശ്യം. സംഘത്തിൽ ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ മഞ്ജു വി.എസിനെയും ഡ്രൈവർ വിഭാഗത്തിൽ ഷിബിൻരാജ് ആർ. എസിനെയും നിയമിക്കണമെന്നതാണ് കത്തിലെ ഉള്ളടക്കം. അറ്റൻഡർ വിഭാഗത്തിലേക്ക് ഇപ്പോൾ നിയമനം നടത്തണ്ടെതില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
Comments