അദ്ധ്വാനിച്ച് ജീവിക്കാൻ പ്രായം ഒരു തടസ്സമല്ല അതിന് ഉദാഹരണമാണ് ഈ മുത്തശ്ശി . എറണാകുളം ജില്ലയിലെ അരയൻകാവെന്ന ഗ്രാമത്തിലാണ് ഭായി അമ്മ എന്ന ഈ സുന്ദരി മുത്തശ്ശി ഉള്ളത് . സുന്ദരമായ ചിരിയും , മഞ്ഞൾക്കുറിയുമായി ഈ തൊണ്ണൂറാം വയസ്സിലും ടൗണിൽ ലോട്ടറി കച്ചവടം നടത്തുകയാണ് ഭായി അമ്മ എന്ന സുന്ദരി ഭായി.
മുത്തശ്ശിയിൽ നിന്നും ലോട്ടറി എടുക്കുന്നവർക്ക് മാത്രമല്ല പരിചയക്കാർക്കെല്ലാം വിവിധ ഭാഷകളിലുള്ള പാട്ടുകൾ പാടിക്കൊടുക്കും ഈ സുന്ദരി മുത്തശ്ശി. ഇരുപതു വർഷക്കാലമായി ഉള്ള ശീലമാണിത്.തൃപ്പൂണിത്തുറയില്‍നിന്നു വിവാഹശേഷം ഭർത്താവിന്റെ നാടായ അരയൻകാവിലെത്തിയ ഭായി 45–ാം വയസ്സിലാണ് ജോലി ചെയ്ത് തുടങ്ങുന്നത്
. ഭർത്താവിന്റെ മരണത്തിനു ശേഷം മോരു കച്ചവടം നടത്തിയും പലഹാരങ്ങളുണ്ടാക്കി വീടുകള്‍ തോറും വിറ്റുമാണ് മക്കളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതും ഇനിയെങ്കിലും അമ്മ വിശ്രമിക്കണമെന്ന് മക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവുന്ന കാലം വരെ സ്വന്തം കാലിൽ നിൽക്കണമെന്നാണ് ഭായി അമ്മ പറയുന്നത് .
കൃത്യം പത്തു മണിക്ക് ടൗണിൽ എത്തുന്ന ഭായിയമ്മ ഉച്ചഭക്ഷണവും സഞ്ചിയുമെല്ലാം തൊട്ടടുത്ത വീട്ടിൽവച്ച് അമ്പലത്തിൽ പോകും. തൊഴുത് പ്രാർത്ഥിച്ച ശേഷം ഗോപുരപ്പടിയിൽത്തന്നെ കച്ചവടവും ആരംഭിക്കും. ദിവസം മുപ്പത്തിയാറ് ടിക്കറ്റുകൾ മാത്രമേ വിൽക്കുകയുള്ളൂ. സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവർ ഉള്ളതിനാൽ ഉച്ചയാകുമ്പോൾ വിൽപന കഴിയും
‘‘മക്കളും കൊച്ചുമക്കളും ജോലിക്കും പഠിക്കാനും പോയിക്കഴിയുമ്പോൾ വീട്ടിൽ ഒറ്റയ്‌ക്കിരിക്കേണ്ടി വരും. ലോട്ടറിയുമായി പുറത്തിറങ്ങിയാൽ ആളുകളെയും കാണാം കാശും കിട്ടും “ ഇന്നും അദ്ധ്വാനിച്ച് ജീവിക്കുന്നതിന്റെ കാരണമായി ഭായി അമ്മ പറയുന്നു.
Comments