കൊല്ലം: ഓൺലൈൻ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോയ്‌ക്ക് പിഴ ചുമത്തി കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 362 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്ത നിയമവിദ്യാർത്ഥിക്ക് അത് നൽകാതിരുന്നതിനാലാണ് സൊമാറ്റോയ്‌ക്കും റസ്‌റ്റോറന്റിനും പിഴ ചുമത്തിയത്. 8362 രൂപയാണ് പിഴ ചുമത്തിയത്.
ഉപഭോക്താവിന്റെ മാനസിക സംഘർഷത്തിന് നഷ്ടപരിഹാരമായി 5,000 രൂപയും നടപടി ചെലവായി 3000 രൂപയുമാണ് നൽകേണ്ടത്. ഉത്തരവിന്റെ തീയതി മുതൽ 45 ദിവസത്തിനകം സൊമാറ്റോയും റസ്റ്റോറന്റ് ഉടമയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഇല്ലെങ്കിൽ പരാതിക്കാരന് 12% പലിശ നിരക്കിൽ തുക ഈടാക്കാൻ അർഹതയുണ്ടാകുമെന്നും കമ്മീഷൻ ഉത്തരവിട്ടു.പലിശയും മാനസിക പീഡനത്തിനുള്ള നഷ്ടപരിഹാരവും കൂടാതെ 362 രൂപ റീഫണ്ട് ലഭിക്കാനും ഉപഭോക്താവിന് അർഹതയുണ്ട്.
ഭക്ഷണം ഡെലിവറി ചെയ്യാതിരിക്കുകയും പണം തിരിച്ചു നൽകാതിരിക്കുകയും ചെയ്തതോടെയാണ് ഡൽഹി സർവകലാശാലയിലെ നിയമവിദ്യാർഥിയായ അരുൺ ജി കൃഷ്ണൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
2019ൽ, വിദ്യാർത്ഥി ഒരു റെസ്റ്റോറന്റിൽ നിന്ന് സൊമാറ്റോ വഴി രണ്ട് ഓർഡറുകൾ നൽകി. എന്നാൽ അതേ ദിവസവും പിന്നീടും സൊമാറ്റോയുടെ പ്രതിനിധിയോടും റെസ്റ്റോറൻറ് അധികൃതരോടും ഒന്നിലധികം തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഭക്ഷണ സാധനങ്ങൾ എത്തിക്കുകയോ ഓർഡറിനുവേണ്ടി അടച്ച തുക തിരികെ നൽകുകയോ ചെയ്തില്ല. മേൽവിലാസത്തിലെ പ്രശ്നം ചൂണ്ടിക്കാട്ടി അവർക്ക് ഭക്ഷണം വിതരണം ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് സൊമാറ്റോ തന്നോട് കാരണമായി പറഞ്ഞതെന്ന് പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി.
Comments