ലക്‌നൗ: പുതിയ ടൂറിസം നയത്തിന് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തിന്റെ മതപരമായ സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനും രാജ്യത്തിന്റെ സംസ്‌കാരത്തിലൂന്നിയിട്ടുള്ള ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി ഉത്തർപ്രദേശിനെ മാറ്റാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ടൂറിസം നയം. രാമായണത്തിനും മഹാഭാരത്തിനും ഇടം നൽകിക്കൊണ്ടാണ് ടൂറിസം നയം.
ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ രാമായണ സർക്യൂട്ട് ആയും ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ആരാധനാലയങ്ങൾ കൃഷ്ണ സർക്യൂട്ടായും വികസിപ്പിക്കും. മഥുര, വൃന്ദാവനം, ഗോകുൽ, ഗോവർദ്ധൻ, ബർസാന, നന്ദഗാവ്, ബൽദേവ് എന്നിവ കൃഷ്ണ സർക്യൂട്ടിലും ബുദ്ധമത സർക്യൂട്ടിൽ കപിലവസ്തു, സാരാനാഥ്, കുശിനഗർ, കൗശാമ്പി, ശ്രാവസ്തി, രാംഗ്രാം തുടങ്ങിയ സ്ഥലങ്ങളും ഉൾപ്പെടും.
മഹാഭാരത സർക്യൂട്ടും ടൂറിസം നയത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിൽ ഹസ്തിനപുരി, കംപിൽയ, എഛത്ര, ബർണവ, മഥുര, കൗശാംബി, ഗോണ്ട, ലക്ഷഗൃഹ തുടങ്ങിയ സ്ഥലങ്ങൾ തിരഞ്ഞെടുത്തു. അതുപോലെ ശക്തിപീഠം സർക്യൂട്ടും വികസിപ്പിക്കും. വിന്ധ്യവാസിനി ദേവി, അഷ്ടഭുജയും സർക്യൂട്ടിലുണ്ട്.
വന്യജീവി, ഇക്കോ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വന്യജീവി സങ്കേതവും വനമേഖലയും വികസിപ്പിക്കും.പ്രകൃതിസൗന്ദര്യവും ഇക്കോ ടൂറിസം സാധ്യതകളുമുള്ള സ്ഥലങ്ങൾ കണ്ടെത്തി വികസിപ്പിക്കും.
Comments