കാസർകോട്: മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ് യുവാവ്. കാസർകോട് മഞ്ചേശ്വരത്തിന് സമീപം ഉദ്യാവറിലാണ് സംഭവം. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദീഖാണ് വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അബൂബക്കർ വിദ്യാർത്ഥിനിയെ എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
യാതൊരു പ്രകോപനവും കൂടാതെയാണ് അബൂബക്കർ കുട്ടിയെ ഉപദ്രവിച്ചത്. റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ സമീപത്തേക്ക് യുവാവ് നടന്നുവരുന്നതും പിന്നാലെ കുട്ടിയെ എടുത്തെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. അതിന് ശേഷം സാവധാനം പ്രതി നടന്നുപോകുകയാണ് ചെയ്യുന്നത്. കുട്ടിയുടെ സുഹൃത്തുക്കൾ നോക്കി നിൽക്കെയാണ് യുവാവിന്റെ ആക്രമണം.
എന്തിനാണ് കുട്ടിയെ ഇയാൾ ഉപദ്രവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ അയൽവാസിയാണ് അബൂബക്കർ എന്ന് സൂചന ലഭിച്ചിട്ടുണ്ട്. വീട്ടുകാർ തമ്മിലുള്ള തർക്കമാണോ പ്രകോപനത്തിന് കാരണമായതെന്ന് അന്വേഷിച്ച് വരികയാണ്. ആക്രമണ സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കും.
ആക്രമണത്തിനിരയായ മദ്രസ വിദ്യാർത്ഥിനി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് ബാഹ്യമായ പരിക്കുകൾ ഇല്ലെങ്കിലും ആന്തരിക ക്ഷതം സംഭവിച്ചിട്ടുണ്ടോയെന്നതാണ് ഡോക്ടർമാർ പരിശോധിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് അബൂബക്കറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൈൽഡ് ലൈനിലും അബൂബക്കറിനെതിരെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.
Comments