ബംഗളൂരു: ക്ഷേത്ര ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ജാമിയ മസ്ജിദ് ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്ന് ബജ്രംഗ്ദൾ. ഇക്കാര്യം ആവശ്യപ്പെട്ട് ബജ്രംഗ്ദൾ പ്രവർത്തകർ കർണാടക ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി നൽകി. ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മസ്ജിദ് നിലനിൽക്കുന്നത് ക്ഷേത്ര ഭൂമിയിൽ ആണെന്നതിന് നിരവധി തെളിവുകൾ ഉണ്ടെന്നും, അതിനാൽ മസ്ജിദ് ഒഴിഞ്ഞു നൽകണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്. മസ്ജിദിനുള്ളിൽ ഹിന്ദു ദേവന്മാരുടെയും ദേവതകളുടെയും രൂപങ്ങൾ ഉണ്ടായിരുന്നതായി കാണാം. അതുകൊണ്ട് തന്നെ മസ്ജിദ് എത്രയും വേഗം ഒഴിഞ്ഞു നൽകാൻ ഉത്തരവിടണം. മസ്ജിദ് നിലവിൽക്കുന്ന ഭൂമി ഹിന്ദുക്കൾക്ക് വിട്ട് നൽകണം. കല്യാണിയിൽ സ്‌നാനം നടത്താൻ ഹിന്ദു വിശ്വാസികളെ അനുവദിക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ജ്ഞാൻവാപി മസ്ജിദിൽ നടത്തിയതിന് സമാനമായ രീതിയിൽ ജാമിയ മസ്ജിദിലും സർവ്വേ നടത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ബജ്രംഗ്ദൾ സംസ്ഥാന അദ്ധ്യക്ഷൻ മജ്ഞുനാഥ് ആണ് ഹർജി നൽകിയിരിക്കുന്നത്. ഇതിൽ 108 വിശ്വാസികൾ കക്ഷി ചേർന്നിട്ടുണ്ട്. ഹർജിയ്‌ക്കൊപ്പം മസ്ജിദ് ക്ഷേത്രമായിരുന്നു എന്നതിനുള്ള ചില തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.
ഹനുമാൻ ക്ഷേത്രം തകർത്താണ് ജാമിയ മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് എന്നാണ് ബജ്രംഗ്ദൾ പറയുന്നത്. ടിപ്പുവിന്റെ ഭരണകാലത്താണ് ക്ഷേത്രം തകർത്ത് മസ്ജിദ് നിർമ്മിച്ചതെന്നും പറയുന്നു.
Comments