ഗുവാഹട്ടി: അസമിൽ മതപഠനത്തിനെത്തിയ വിദ്യാർത്ഥിയെ ഭീകരവാദം പഠിപ്പിക്കുകയും, ഭീകരാക്രമണങ്ങൾ നടത്താനാവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്ത മദ്രസ അദ്ധ്യാപകർ അറസ്റ്റിൽ. 14 കാരനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയ രണ്ട് അദ്ധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെയും വീട്ടുകാരുടെയും പരാതിയിലാണ് നടപടി.
സ്വാദിൻ ബസാർ ഇസ്ലാമിയ മദ്രസയിലായിരുന്നു സംഭവം. സോണി സ്വദേശികളായ അബ്ദുൾ ഹുസ്സൈൻ ലഷ്‌കർ, ദിലോവാർ ഹുസ്സൈൻ മസൂംദാർ എന്നിവരാണ് അറസ്റ്റിലായത്. മദ്രസയിൽ പഠിക്കാനെത്തുന്ന തന്നെ ഭീകരവാദം പഠിപ്പിക്കുകയും ഭീകരാക്രമണം നടത്താൻ ആവശ്യപ്പെട്ട് മാനസികമായി ഉപദ്രവിക്കുന്നുവെന്നുമാണ് കുട്ടിയുടെ പരാതി. ഇതിന് പുറമേ തങ്ങൾ ഹിന്ദുക്കളെ മുഴുവൻ നശിപ്പിക്കുമെന്നും, അങ്ങനെ ചെയ്താൽ അള്ളാഹുവിൽ നിന്നും അനുഗ്രഹം ലഭിക്കുമെന്നും അടിക്കടി പറഞ്ഞിരുന്നതായും കുട്ടി പരാതിയിൽ വ്യക്തമാക്കുന്നു.
മദ്രസയിൽ താമസിച്ചാണ് കുട്ടി പഠിക്കുന്നത്. രാത്രി 11 മണിയ്‌ക്ക് ശേഷം മദ്രസയിൽ പ്രത്യേക ക്ലാസ് സംഘടിപ്പിക്കുന്നുണ്ടെന്നും വരണമെന്നും പ്രതികൾ പറഞ്ഞതായി കുട്ടി പറയുന്നു. എന്നാൽ ആരോഗ്യപ്രശ്‌നം ഉണ്ടെന്നും അതിനാൽ ക്ലാസിൽ ഇരിക്കാൻ കഴിയില്ലെന്നും താൻ അറിയിച്ചു. എന്നാൽ ഇരുവരും ചേർന്ന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തന്നെ ഒരിക്കൽ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. കഴിച്ചിരുന്ന മരുന്നുകൾ എല്ലാം കത്തിച്ചെന്നും കുട്ടി കൂട്ടിച്ചേർത്തു.
വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസ് നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് ആണ് കേസ് എടുത്തത്.
Comments