തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയര്‍ത്താന്‍ നീക്കം. മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടി ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോൾ സർക്കാരിന് നഷ്ടം വരുന്നത് 170 കോടി രൂപയാണ്. ഈ നഷ്ടം പരിഹരിക്കാൻ വിൽപ്പന നികുതി വർദ്ധിപ്പിക്കും. ബെവ്കോ എംഡിയുടെ ശുപാർശ ധനവകുപ്പ് പരിശോധിച്ചു വരികയാണ്. നികുതിയിനത്തിൽ കഴിഞ്ഞ 15 ദിവസം കൊണ്ട് 100 കോടി നഷ്ടമുണ്ടായി എന്നാണ് ബെവ്കോ വ്യക്തമാക്കുന്നത്.
ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവും ബിവറേജസ് കോര്പറേഷന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡിസ്റ്റിലറികളിൽ നിർമ്മാണം കുറഞ്ഞതാണ് ഇതിന് കാരണം. 750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. കുറഞ്ഞ നിരക്കിലുള്ള മദ്യവിൽപ്പനയിലൂടെയാണ് ബെവ്കോ വലിയ വരുമാനമുണ്ടാക്കുന്നത്. സ്പിരിറ്റിന്റെ വില കൂടിയതിനാൽ മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ നടപടിയൊന്നും സ്വീകരിക്കാതെ വന്നതോടെ മദ്യ വിതരണം കമ്പനികള്‍ കുറയ്ക്കുകയായിരുന്നു.
സംസ്ഥാനത്ത് പ്രതിമാസം 20 ലക്ഷം കേയ്സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്‍ക്കുന്നുണ്ട്. ശരാശരി ദിവസ ഉപഭോഗം 70000 കേയ്സാണ്. മദ്യ നിര്‍മ്മാണത്തിനാവശ്യമായ സ്പിരിറ്റിന്റെ വില ലിറ്ററിന് 74 രൂപയായി ഉയര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം. മൂന്ന് മാസം മുമ്പ് സ്പിരിറ്റിന്റെ വില 64 രൂപയായിരുന്നു. ഉത്പാദന ചിലവിന് ആനുപാതികമായി മദ്യവില ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം.
Comments