വയനാട്: അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന നാല് വയസുകാരൻ മരിച്ചു. വയനാട് മേപ്പാടി നെടുമ്പാറ പാറയ്‌ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വയനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആദിദേവിനെ വ്യാഴാഴ്ചയാണ് കോഴിക്കോടേക്ക് മാറ്റിയത്. തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ആദിദേവും അമ്മ അനിലയും രാവിലെ അങ്കണവാടിയിലേക്ക് പോകുമ്പോഴായിരുന്നു അയൽവാസി ജിതേഷ് ആക്രമിച്ചത്. കുഞ്ഞിന്റെ തലയ്‌ക്കായിരുന്നു വെട്ടേറ്റത്.
ആദിദേവിന്റെ അച്ഛൻ ജയപ്രകാശും ജിതേഷും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിനെ ചൊല്ലിയുള്ള തർക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമായത്. നിലവിൽ അറസ്റ്റിലായ ജിതേഷ് റിമാൻഡിൽ കഴിയുകയാണ്.
Comments