അമൃത്സർ: പഞ്ചാബിലെ നാല് ബിജെപി നേതാക്കൾക്ക് എക്‌സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണി നിലനിൽക്കുന്ന നാല് ബിജെപി നേതാക്കൾക്കാണ് സുരക്ഷ ഏർപ്പെടുത്തിയത്. ഇന്റലിജൻസ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ജീവന് ഭീഷണി നിലനിൽക്കുന്ന നാല് ബിജെപി നേതാക്കൾക്കാണ് സുരക്ഷ ഏർപ്പെടുത്തിയത്.കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവരാണ് നാല് നേതാക്കളും.
മുൻ മന്ത്രി ബൽബീർ സിംഗ് സിദ്ധു, മുൻ കേന്ദ്രമന്ത്രി ഗുർപ്രീത് സിംഗ് കംഗ, മുൻ എംഎൽഎ ജഗദീപ് സിംഗ് നകായ്, അമർജീത് സിംഗ് ടിക്ക എന്നിവർക്കാണ് എക്‌സ് കാറ്റഗറി സുരക്ഷ ലഭിച്ചിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം പഞ്ചാബിലെ അഞ്ച് ബിജെപി നേതാക്കൾക്ക് വൈ-കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതും ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.
ഓരോ വ്യക്തികളും അഭിമുഖീകരിക്കുന്ന ഭീഷണിയുടെ തീവ്രതയും സമൂഹത്തിലുള്ള അവരുടെ സ്ഥാനവും അനുസരിച്ചാണ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തുക. എക്‌സ്, വൈ, ഇസഡ്, ഇസഡ് പ്ലസ്, എസ്പിജി തുടങ്ങി നിരവധി കാറ്റഗറിയിൽ ഉൾപ്പെടുന്ന സുരക്ഷാ സംവിധാനം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. രാഷ്‌ട്രീയ നേതാക്കൾ, ഉന്നതർ, അത്‌ലറ്റുകൾ, വിഐപികൾ വിവിഐപികൾ എന്നിവർക്കാണ് പ്രധാനമായും പ്രത്യേക സുരക്ഷ ഏർപ്പെടുത്തുക. ഇതിൽ ഏറ്റവും ഉയർന്നത് ഇസഡ് പ്ലസ് സുരക്ഷയാണ്. രാജ്യത്ത് ഏറ്റവും ശക്തരായ വ്യക്തിത്വങ്ങൾക്കാണ് ഇത് പ്രദാനം ചെയ്യുക. പ്രധാനമന്ത്രിയടക്കമുള്ളവർക്ക് നിലവിൽ ഇസഡ് പ്ലസ് സെക്യൂരിറ്റി നൽകുന്നുണ്ട്.
Comments