തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നിർത്തി വെച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ റെയിൽ പദ്ധതി നിർത്തി വെയ്‌ക്കാനുള്ള ഒരു രാഷ്‌ട്രീയ തീരുമാനം എൽഡിഎഫ് കൈക്കൊണ്ടിട്ടില്ല. വരുന്ന ഒരു വർഷ കാലത്തെ സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ച് വിലയിരുത്താൻ വിളിച്ചു ചേർത്ത ഇടതുപക്ഷ മുന്നണിയുടെ യോഗത്തിലോ അതിനു ശേഷമോ സിൽവർ ലൈൻ നിർത്തി വെയ്‌ക്കുന്നതിനെപ്പറ്റി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്ന് സിപിഐ നേതാവ് അവകാശപ്പെട്ടു.
കേന്ദ്രസർക്കാർ അംഗീകാരത്തിനു വേണ്ടി സർക്കാർ ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. വലിയ ഒരു പദ്ധതിയാണ് കെ-റെയിൽ. അത് നടപ്പാക്കണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ മെല്ലെ പോകുന്നത് പ്രക്ഷോഭം കൊണ്ടല്ല, കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതു കൊണ്ടാണ്. കേന്ദ്രസർക്കാരമായുള്ള ചർച്ചകൾ തുടരുന്നു. പദ്ധതി നിർത്തി വെയ്‌ക്കാനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടില്ല എന്നും എൽഡിഎഫ് അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല എന്നും കാനം പറഞ്ഞു.
ഏറെ നാളുകളായി തുടരുന്ന പ്രതിഷേധത്തിനൊടുവിൽ സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. പദ്ധതി തത്കാലം ഉപേക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. സാമൂഹികാഘാത പഠനം തുടരില്ല. പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കും. 11 ജില്ലകളിലായി നിയോഗിച്ച 205 ഉദ്യോഗസ്ഥരെയും സർക്കാർ തിരിച്ചുവിളിക്കാനും, കേന്ദ്രാനുമതിയോടെ മാത്രം തുടർ നടപടിയുമായി മുന്നോട്ട് പോയാൽ മതിയെന്നുമാണ് സർക്കാരിന്റെ തീരുമാനം.
Comments