കോഴിക്കോട് : കോൺഗ്രസ് നേതാവ് ശശി തരൂരിന് പാർട്ടിയിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി നേതാക്കൾ രംഗത്ത്. തരൂരിന്റെ കോഴിക്കോട് നടത്താനിരുന്ന പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിന്റെ കാരണങ്ങളും വിശദീകരിച്ചു. തരൂരിന്റെ പരിപാടി മാറ്റിയത് ഡിസിസി തീരുമാനപ്രകാരമാണെന്നാണ് പ്രസിഡന്റ് കെ പ്രവീൺകുമാർ പറഞ്ഞത്.
തരൂരിന്റെ പര്യടനം വിഭാഗീയ പ്രവർത്തനമാണെന്ന് വാർത്തകൾ വന്നിരുന്നു. അതുകൊണ്ടാണ് പരിപാടി ഡിസിസി ഒഴിവാക്കിയത്. ഡൽഹിയിൽ നിന്നുള്ള നിർദ്ദേശം കൊണ്ടോ തരൂരിനോടുള്ള ബഹുമാനക്കുറവ് കൊണ്ടോ അല്ല പരിപാടിയിൽ നിന്ന് പിന്മാറിയത് എന്നും പ്രവീൺകുമാർ കൂട്ടിച്ചേർത്തു. തരൂരിന്റെ വിലക്ക് ശരിവെച്ചുകൊണ്ടാണ് ഡിസിസി പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. .
കോൺഗ്രസ് സംഘടനാ സംവിധാനം അനുസരിച്ചല്ല തരൂർ പര്യടനം തയ്യാറാക്കിയതെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. അതുകൊണ്ടാണ് സംഘാടനത്തിൽ നിന്ന് ഒഴിവായത് എന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷെഹീൻ കൂട്ടിച്ചേർത്തു.
അതേസമയം തരൂരിന് പിന്തുണയറിയിച്ചുകൊണ്ട് കെ മുരളീധരൻ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയിലെ പ്രധാനപെട്ട നേതാവാണ് അദ്ദേഹം. ചില സാങ്കേതിക കാരണങ്ങളാലാണ് പരിപാടി റദ്ദാക്കിയത്. ശശി തരൂരിനെ പാർട്ടി പ്രയോജനപെടുത്തുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ഏതൊരു പരിപാടിയും കോൺഗ്രസിന്റെ സാന്നിദ്ധ്യത്തിൽ നടക്കും.
കഴിവുള്ളവരുടെ കഴിവ് അംഗീകരിക്കണം. ശശി തരൂരിന്റെ കഴിവിനെ അംഗീകരിച്ചുകൊണ്ടേ പാർട്ടി മുന്നോട്ട് പോവുകയുള്ളു. അദ്ദേഹം പറയുന്നത് കോൺഗ്രസ് നയം തന്നെയാണ്. ശശി തരൂരിനെ മാറ്റി നിർത്തികൊണ്ടുള്ള രാഷ്‌ട്രീയം കേരളത്തിൽ ഉണ്ടാവില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
Comments