ബെംഗളൂരു: മംഗളൂരുവിൽ ഓട്ടോ പൊട്ടിത്തെറിച്ച സംഭവത്തിൽ തീവ്രവാദ ബന്ധം പുറത്തുവന്നതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കർണാടക പോലീസ്. സ്‌ഫോടനം ആസൂത്രിതമായിരുന്നുവെന്നാണ് വിവരം. ഓട്ടോയിൽ യാത്രചെയ്തയാളെ പോലീസ് തിരിച്ചറിഞ്ഞു. സ്‌ഫോടനത്തിന് പിന്നിൽ ശിവമോഗ സ്വദേശി ഷാരിക്ക് ആണെന്ന് പോലീസ് പറയുന്നു.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രഷർ കുക്കർ ബോംബും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ഷാരിക്കിന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. 2020ൽ യുഎപിഎ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ഷാരിക്കിന്റെ മൈസൂരുവിലെ വാടക വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഈ വീട് വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഷാരിക്ക് എടുത്തിരിക്കുന്നതെന്നും പോലീസ് കണ്ടെത്തി. ഷാരിക്കിനെ കൂടാതെ മറ്റ് രണ്ട് പേർ കൂടി കേസിൽ ഉൾപ്പെട്ടതായാണ് സൂചന. ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടായിരുന്നു മംഗളൂരുവിൽ ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ സ്‌ഫോടനത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചിരുന്നു. പൊട്ടിത്തെറി നടക്കുമ്പോൾ ഷാരിക്ക് ഓട്ടോയിലുണ്ടായിരുന്നു. പരിക്കേറ്റ ഇയാൾ നിലവിൽ ചികിത്സയിലാണ്.
Comments