ദോഹ: 2022 ഫിഫ ലോകകപ്പിന് ഖത്തറിലെ അൽ ബയാത്ത് സ്റ്റേഡിയത്തിൽ ആവേശത്തുടക്കം. ടൂർണമെന്റിലെ ആദ്യ ഗോൾ പിറന്നത് ഇക്വഡോർ താരം എന്നർ വലൻസിയയുടെ ബൂട്ടിൽ നിന്നും. പതിനാറാം മിനിറ്റിൽ ലഭിച്ച പെനാൽട്ടിയാണ് വലൻസിയ വിജയകരമായി വലയിലെത്തിച്ചത്.
മൂന്നാം മിനിറ്റിൽ വലൻസിയ ആദ്യമായി ഖത്തറിന്റെ വല കുലുക്കിയെങ്കിലും വാർ സംവിധാനത്തിലൂടെ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. പതിനഞ്ചാം മിനിറ്റിൽ വീണ്ടും ഖത്തർ ഗോൾ മുഖത്തേക്ക് ഇരമ്പിയെത്തിയ വലൻസിയയെ ഖത്തർ ഗോൾ കീപ്പർ അൽ ഷീബ് ഫൗൾ ചെയ്തു. റഫറി ഇതിൽ പെനാൽട്ടി വിധിച്ചു. അടുത്ത മിനിറ്റിൽ ഇത് വിജയകരമായി വലൻസിയ വലയിലെത്തിച്ചതോടെ ചരിത്രത്തിന്റെ ഭാഗമായ ആദ്യ ഗോൾ പിറന്നു.
ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെയായിരുന്നു ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രവും ഖത്തറിന്റെ സാംസ്കാരിക തനിമയും നിറഞ്ഞു നിന്ന ചടങ്ങിൽ പ്രശസ്ത സംഗീത ബാൻഡ് ബിടിഎസിന്റെ ജുങ്കൂക്ക്, ബ്രിട്ടീഷ് ഗായകൻ റോബി വില്ല്യംസ്, കനേഡിയൻ കലാകാരി നോറ ഫത്തേഹി തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.
നിലവിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഇക്വഡോർ മുന്നിലാണ്. വലൻസിയ തന്നെയാണ് രണ്ടാം ഗോളും സ്കോർ ചെയ്തത്.
Comments