ദോഹ: 2022 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെതിരെ ഇക്വഡോറിന് ഗംഭീര ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ ആതിഥേയരെ തകർത്തത്. എന്നർ വലൻസിയയാണ് ഇക്വഡോറിന്റെ രണ്ട് ഗോളുകളും നേടിയത്.
പതിനാറാം മിനിറ്റിൽ ലഭിച്ച പെനാൽട്ടിയിലൂടെയായിരുന്നു വലൻസിയ ഈ ലോകകപ്പിലെ ആദ്യ ഗോൾ നേടിയത്. ഖത്തർ ഗോൾ മുഖത്തേക്ക് പന്തുമായി ഇരമ്പിയെത്തിയ വലൻസിയയെ ഖത്തർ ഗോൾ കീപ്പർ അൽ ഷീബ് ഫൗൾ ചെയ്തു. റഫറി ഇതിൽ പെനാൽട്ടി വിധിച്ചു. അടുത്ത മിനിറ്റിൽ ഇത് വിജയകരമായി വലൻസിയ വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനിറ്റിലായിരുന്നു വലസിയയുടെയും ഇക്വഡോറിന്റെയും രണ്ടാം ഗോൾ. ഇടത് വശത്ത് നിന്നും ലഭിച്ച ക്രോസ് തകർപ്പൻ ഹെഡറിലൂടെ ഖത്തർ ഗോളിയെ കാഴ്ചക്കാരനാക്കി വലൻസിയ വലയിലെത്തിച്ചു. ഖത്തർ ഓഫ് സൈഡ് അപ്പീൽ മുഴക്കിയെങ്കിലും ഫലമുണ്ടായില്ല.
നേരത്തേ, മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ വലൻസിയ ആദ്യമായി ഖത്തറിന്റെ വല കുലുക്കിയെങ്കിലും വാർ സംവിധാനത്തിലൂടെ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.
താരതമ്യേന ദുർബലരെങ്കിലും മത്സരത്തിൽ ശ്രദ്ധേയമായ പ്രതിരോധം കാഴ്ചവെക്കാൻ ഖത്തറിന് സാധിച്ചു. അറുപത്തിരണ്ടാം മിനിറ്റിൽ ഹസനും മിഗ്വെലും ചേർന്ന് നടത്തിയ മുന്നേറ്റവും എഴുപത്തിയഞ്ചാം മിനിറ്റിൽ അഫീഫ് തൊടുത്ത ഷോട്ടും ഖത്തർ ആരാധകർക്കിടയിൽ ആവേശം വിതച്ചുവെങ്കിലും ഇക്വഡോർ ഗോൾ മുഖത്ത് വിള്ളൽ വീഴ്‌ത്താൻ അവർക്ക് സാധിച്ചില്ല
Comments