മലപ്പുറം: അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം തട്ടിയ കേസിൽ വ്‌ളോഗറായ 28കാരിക്കും ഭർത്താവിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദ്, ഭാര്യ റഷീദ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. നിഷാദിനെ മലപ്പുറം കൽപ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
കൽപ്പകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് റാഷിദ ബന്ധം സ്ഥാപിച്ചിരുന്നു. ഇയാളെ ഇടയ്‌ക്കിടയ്‌ക്ക് വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി അടുത്തിടപഴകുകയും ചെയ്തു. 68കാരനുമായുള്ള ബന്ധത്തെ നിഷാദും പ്രോത്സാഹിപ്പിച്ചു. രഹസ്യമായി ആവശ്യമുള്ള സൗകര്യങ്ങളെല്ലാം ഭർത്താവ് തന്നെ ഒരുക്കി കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ട് റാഷിദ പണം കൈക്കലാക്കി തുടങ്ങി.
പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ദമ്പതിമാർ 23 ലക്ഷം രൂപ തട്ടിയെടുത്തത്. എന്നാൽ വലിയ തോതിൽ പണം നഷ്ടമാകുന്നതറിഞ്ഞ 68കാരന്റെ കുടുംബം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലാകുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ നിഷാദിന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റാഷിദയ്‌ക്കെതിരെയും നടപടികൾ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Comments