കണ്ണൂർ: പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാകാൻ നിർദേശം. ചൊവ്വാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് സിബിഐ കോടതി നിർദേശിച്ചിരിക്കുന്നത്. ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരന് 40 ദിവസത്തെ ആയുർവേദ സുഖചികിത്സ ലഭ്യമാക്കിയ സാഹചര്യത്തിലാണ് നടപടി.
നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് പെരിയ കേസ് മുഖ്യപ്രതി എ. പീതാംബരൻ. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. കഴിഞ്ഞ ഒക്ടോബർ 14നാണ് പ്രതിക്ക് അവശത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ ലഭ്യമാക്കാൻ ജയിൽ സൂപ്രണ്ട് ഉത്തരവിട്ടത്. പ്രതിയെ പരിശോധിച്ചതിന് പിന്നാലെ വിദഗ്ധ ചികിത്സ നൽകണമെന്ന് ജയിൽ ഡോക്ടർ ശുപാർശ ചെയ്തു. പ്രതിക്ക് കിടത്തി ചികിത്സ ആവശ്യമാണെന്നും ഡോക്ടർ ആവശ്യപ്പെട്ടു.
തുടർന്ന് ഒക്ടോബർ 24ന് സിബിഐ കോടതിയുടെ അനുമതി ആവശ്യപ്പെടാതെ ജയിൽ സൂപ്രണ്ട് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ഈ ബോർഡിന്റെ നിർദേശപ്രകാരമാണ് 40 ദിവസത്തെ കിടത്തി ചികിത്സ പീതാംബരന് നൽകാൻ തീരുമാനമായത്. പീതാംബരന് നടുവേദന ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്. തുടർന്ന് കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ സിബിഐ കോടതിയുടെ അനുമതി തേടാതെ ചികിത്സ ലഭ്യമാക്കിയതാണ് ചട്ടലംഘനത്തിന് കാരണം. ഈ സാഹചര്യത്തിലാണ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് സിബിഐ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments