കൊച്ചി: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. പ്രിൻസിപ്പലും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പീഡന വിവരം മറച്ചുവെച്ചതിനും പ്രതിയ്‌ക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയതിനുമാണ് അറസ്റ്റ്. പ്രിൻസിപ്പൽ ശിവകല, അദ്ധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. തൃപ്പൂണിത്തറയിലെ സർക്കാർ സ്‌കൂളിലെ അദ്ധ്യാപകരാണിവർ. പോക്സോ വകുപ്പിലെ സെക്ഷൻ 21 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അദ്ധ്യാപകൻ കിരൺ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്. ലൈംഗികമായി അതിക്രമിക്കുയും മോശം ഭാഷയിൽ സംസാരിക്കുകയുമായിരുന്നു. സംഭവം പോലീസ് അറിഞ്ഞതോടെ കേസെടുക്കുകയും ഒളിവിൽ പോയ കിരണിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്‌കൂൾ ജീവനക്കാരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.
കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചുവെന്ന് മനസിലായിട്ടും വിവരം മറച്ചുവെച്ചതിനാണ് മറ്റ് അദ്ധ്യാപകർ അറസ്റ്റിലായത്. കൂടാതെ പരാതി പിൻവലിക്കാൻ വിദ്യാർത്ഥിനിയെ ഇവർ നിർബന്ധിച്ചതായും പോലീസ് പറയുന്നു. വിദ്യാർത്ഥിനിയുടെ അമ്മയെ വിളിച്ചുവരുത്തി പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ വിദ്യാർത്ഥിനിയെ അദ്ധ്യാപകർ സമ്മർദ്ദത്തിലാക്കിയെന്നുമാണ് വിവരം. സ്‌കൂളിന്റെ പേരു പോകുമെന്ന് ഭയന്നാണ് അദ്ധ്യാപകർ ഇതിന് മുതിർന്നതെന്ന് പോലീസ് പറയുന്നു.
കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്ന ദിവസം സ്വകാര്യ ബസ് സമരം ഉണ്ടായതിനെ തുടർന്ന് ഇരുചക്ര വാഹനത്തിലാണ് അദ്ധ്യാപകനും വിദ്യാർത്ഥിനിയും യാത്ര ചെയ്തത്. തുടർന്ന് പരിപാടി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിറ്റേന്ന് സ്‌കൂളിലെത്തി തന്റെ സഹപാഠികളോട് ഇക്കാര്യം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് പോലീസ് വിവരമറിയുന്നത്. തുടർന്ന് ഒളിവിൽ പോയ പട്ടിമറ്റം സ്വദേശി കിരണിനെ തിങ്കളാഴ്ച ഉച്ചയോടെ നാഗർകോവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് അറസ്റ്റ് ചെയ്ത അദ്ധ്യാപകരെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.
Comments