ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം വാങ്ങി സീറ്റ് നൽകിയ ആംആദ്മി നേതാവിനെ പഞ്ഞിക്കിട്ട് പാർട്ടി പ്രവർത്തകർ. മട്ട്യാലയിൽ നിന്നുള്ള ആംആദ്മി എംഎൽഎ ഗുലാബ് സിംഗ് യാദവിനെയാണ് പാർട്ടി പ്രവർത്തകർ മർദ്ദിച്ചത്. ഗുലാബ് സിംഗിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് സ്ഥാനാർത്ഥിയിൽ നിന്നും സീറ്റിന് കാശ് വാങ്ങിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിൽ പാർട്ടി പ്രവർത്തകർ ഇക്കാര്യം ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഗുലാബ് സിംഗും പാർട്ടി പ്രവർത്തകരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. വാക്കു തർക്കത്തിന്റെയും മർദ്ദനത്തിന്റെയും വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഇപ്പോൾ സ്വന്തം പാർട്ടിയുടെ പ്രവർത്തകർക്ക് പോലും എംഎൽഎമാർ ചെയ്യുന്ന അഴിമതി സഹിക്കാൻ കഴിയുന്നില്ലെന്ന് ബിജെപി വക്താവ് സാമ്പിത് പത്ര പറഞ്ഞു. സുതാര്യ രാഷ്‌ട്രീയം എന്ന നാടകത്തിന്റെ കാണാപ്പുറങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷവും ഇത്തരം രംഗങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നിരവധി ബിജെപി നേതാക്കൾ പരിഹാസവുമായി രംഗത്ത് വന്നിട്ടുണ്ട്.
Comments