പത്തനംതിട്ട: ശബരിമല തീർത്ഥാടനം ആരംഭിച്ചിട്ടും അയ്യപ്പ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരും ദേവസ്വം വകുപ്പും വേണ്ടരീതിയിൽ ശ്രമിക്കാത്തതിനെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ രൂക്ഷമായി വിമർശിച്ചിരുന്നു. പമ്പയിലും നിലക്കലിലുമടക്കം ഭക്തർക്ക് സൗജന്യ യാത്ര നൽകണമെന്നാണ് ആവശ്യം. ഇപ്പോൾ, നിലയ്‌ക്കലിലും പമ്പയിലും വാഹന സൗകര്യം സൗജന്യമായി ഒരുക്കാൻ തയ്യാറായി രംഗത്തു വന്നിരിക്കുകയാണ് വിശ്വഹിന്ദു പരിക്ഷത്ത്.
അയ്യപ്പ ഭക്തൻമാരിൽ നിന്നും അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തൻമാരെ നിലയ്‌ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാൻ ഇരുപത് വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. അമിത ചാർജ് ഈടാക്കി പമ്പ-നിലയ്‌ക്കൽ റൂട്ട് കുത്തകവൽക്കരിച്ച സർക്കാർ നടപടിക്കെതിരെ പലകോണുകളിൽ നിന്നും വിമർശനം ഉയർന്ന സഹചര്യത്തിലാണ് വിഎച്ച്പിയുടെ തീരുമാനം. തീർത്തും സൗജന്യമായി നടപ്പാക്കുന്ന സേവന പ്രവർത്തനത്തിനു വേണ്ട അനുവാദം നൽകണമെന്നവാശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ്.അയ്യർക്ക് നിവേദനം നൽകി.
സർക്കാർ വകുപ്പുകൾ അനുവാദം തന്നാൽ ഉടൻ തന്നെ ഇരുപത് ടെമ്പോ ട്രാവലറുകൾ സൗജന്യ യാത്രാ പദ്ധതിക്കു വേണ്ടി തയ്യാറാക്കി നിരത്തിലിറക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചു. ദേവസ്വം ബോർഡിനും ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും സമാന ആവശ്യം ഉന്നയിച്ച് നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ അനിൽ വിളയിൽ, സംസ്ഥാന ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ കെ.എൻ.സതീഷ് ഐഎഎസ്, ഗിരീഷ് രാജൻ എന്നിവരും വിജി തമ്പിക്കൊപ്പം കളക്ടറെ കണ്ട് നിവേദനം സമർപ്പിച്ചു.
Comments