മംഗളൂരും : മംഗളൂരു സ്‌ഫോടനക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷാരിഖുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഏറെ നാളായി ഹിന്ദുവെന്ന വ്യാജേനയാണ് ഇയാൾ താമസിച്ചിരുന്നത്. ഇതിനായി അരുൺ കുമാർ എന്നയാളുടെ വ്യക്തിഗത വിവരങ്ങളും ഉപയോഗിച്ചു. പോപ്പുലർ ഫ്രണ്ടിനെയും മറ്റ് തീവ്ര മുസ്ലീം സംഘടനകളെയും ഇയാൾ പരസ്യമായി വിമർശിച്ചിരുന്നു. തന്റെ പദ്ധതി പുറത്തറിഞ്ഞാൽ അത് ഹിന്ദു സംഘടനകളുടെ മേൽ കെട്ടിവെയ്‌ക്കാനായിരുന്നു പദ്ധതി.
അരുൺ കുമാർ എന്നയാളുടെ ആധാർ കാർഡും വോട്ടർ ഐഡിയും ഷാരിഖ് മോഷ്ടിച്ചിരുന്നു. ഇത് ഉപയോഗിച്ച് അരുൺ എന്ന പേരിൽ പുതിയ സിം എടുത്തു. ഈ സിമ്മിലൂടെയാണ് ഇയാൾ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കൈമാറിയത്. പോപ്പുലർ ഫ്രണ്ട് വിരോധിയാണെന്ന് വരുത്തിത്തീർക്കാനാണ് ഇയാൾ ശ്രമിച്ചത്.
ബംഗളൂരുവിൽ ജോലി ചെയ്യുന്ന ബെല്ലാരി സ്വദേശിയാണ് അരുൺകുമാർ. കഴിഞ്ഞ വർഷം ബംഗളൂരുവിൽ വെച്ച് ഇയാൾക്ക് തന്റെ പേഴ്‌സ് നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ദിവസങ്ങൾക്കുശേഷം അത് തിരികെ ലഭിച്ചതായി പോലീസ് പറഞ്ഞു. ഈ സമയത്താണ് ഷാരിഖ് അരുൺ കുമാറിന്റെ പേരിൽ പുതിയ സിം എടുത്തത്.
സ്‌ഫോടനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അരുൺ കുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. വാട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോയിലൂടെയും വസ്ത്രധാരണത്തിലൂടെയും പേരിലൂടെയും താൻ ഹിന്ദുവാണെന്ന് വരുത്തിത്തീർക്കാനാണ് ഇയാൾ ശ്രമിച്ചത് എന്ന് മംഗളൂരു ബിജെപി എംഎൽഎ പറഞ്ഞു. ഹിന്ദു സംഘടനകളെ കുറ്റപ്പെടുത്താനും സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചത് അവരാണെന്ന് വരുത്താനും പ്രതി ശ്രമിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്രവാദ ബന്ധം സംശയിക്കാതിരിക്കാൻ വേണ്ടിയാണ് ഷാരിഖ് ഇത് ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments