കഴിഞ്ഞ 12 ദിവസമായി തുടർച്ചയായി വൃത്താകൃതിയിൽ നടക്കുന്ന ആട്ടിൻകൂട്ടത്തെ കുറിച്ചുള്ള വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആട്ടിൻകൂട്ടത്തിന്റെ ഈ നടത്തത്തിന് പിന്നിലെ നിഗൂഢത പരിഹരിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ശാസ്ത്രജ്ഞൻ. ഈ മാസം ആദ്യമാണ് ആട് നടത്തത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത്. മംഗോളിയയിലെ ഒരു ഫാമിലാണ് സംഭവം. നിരവധി ആടുകൾ വൃത്താകൃതിയിൽ നിർത്താതെ നടന്നു കൊണ്ടിരിക്കുന്നത് വീഡിയോയിൽ കാണാം.
ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്ററിലെ ഹാർട്ട്പുരി സർവകലാശാലയിലെ അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലെ പ്രൊഫസറും ഡയറക്ടറുമായ മാറ്റ് ബെൽ ആണ് വിചിത്ര നടത്തത്തിന് പിന്നിലെ കാരണം കണ്ടെത്തിയതായി അവകാശപ്പെടുന്നത്. ‘ ആടുകൾ വളരെനാളായി തൊഴുത്തിൽ കിടക്കുന്നുവെന്നാണ് തോന്നുന്നത്. ഇത് അവരെ പ്രത്യേക മാനസികാവസ്ഥയിലേക്ക് നയിച്ചേക്കാം. അവർക്ക് എവിടേക്കും പോകാൻ സാധിക്കുന്നില്ല. അതിലുള്ള നിരാശയും സ്ഥലപരിമിതിയും കാരണമാണ് അവ ഇത്തരത്തിൽ നടക്കുന്നത്. ഏതെങ്കിലും ഒരു ആട് ആദ്യം നടന്നു കാണാം. ബാക്കിയുള്ളവ പതിയെ ഈ കൂട്ടത്തിലേക്ക് ചേർന്നിരിക്കാമെന്നും’ മാറ്റ് ബെൽ പറയുന്നു.
നവംബർ 4 മുതൽ ആടുകൾ വട്ടത്തിൽ നീങ്ങിയിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ വേണ്ടി അവ തങ്ങളുടെ നടത്തം നിർത്തിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും, ഇപ്പോഴും അവ നീങ്ങിക്കൊണ്ടേ ഇരിക്കുകയാണോ തുടങ്ങിയ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യം വളരെ കുറച്ച് ആടുകൾ മാത്രമേ വൃത്താകൃതിയിൽ നടന്നിരുന്നുള്ളു എന്നാണ് ഫാം ഉടമയായ മിയാവോ പറയുന്നത്. എന്നാൽ പതിയെ ബാക്കിയുള്ള ആടുകളും കൂടി അവയ്‌ക്കൊപ്പം ചേരുകയായിരുന്നു. 34 തൊഴുത്തുകളിലായി ആടുകളെ വളർത്തുന്നുണ്ട്. ഒരു തൊഴുത്തിലെ ആടുകൾ മാത്രമാണ് ഈ വിചിത്ര സ്വഭാവം കാണിക്കുന്നതെന്നും മിയാവോ പറയുന്നു.
Comments