ഡൽഹി: ആം ആദ്മി പാർട്ടിയേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിൻ ബലാത്സംഗം നടത്തിയ ഒരാളെ തന്റെ സേവകനായി വെച്ചത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു വിമർശനം. തിഹാർ ജയിലിനുള്ളിലെ സെല്ലിൽ കഴിയുന്ന ജെയിനിന് തടവുപുള്ളികളിൽ ഒരാൾ മസാജ് ചെയ്തു കൊടുക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പോക്സോ സെക്ഷൻ 6, ഐപിസി 376, 506, 509 എന്നിവ പ്രകാരം പ്രതിയായ വ്യക്തിയാണ് ജയിലിനുള്ളിൽ സത്യേന്ദർ ജെയിനിന്റെ സഹായി. ഇതിനെതിരെ വിമർശനം ശക്തമാണ്.
‘സ്ത്രീകൾക്കുള്ള സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഡൽഹിയിലെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ കേജ്‍രിവാളിന്റെ നേതാക്കളും മന്ത്രിമാരും സ്ത്രീകളെ പരിഹസിക്കുകയാണ്. ജയിലിൽ ഒരു ബലാത്സംഗിയുടെ സേവനം സ്വീകരിക്കുകയാണ് ആം ആദ്മി പാർട്ടിയുടെ ഒരു മന്ത്രി. വൈദ്യുതി ലഭിക്കുമെന്ന പാവങ്ങളുടെ സ്വപ്നം കേജ്‍രിവാൾ സാക്ഷാത്കരിച്ചിട്ടില്ലെങ്കിലും ജയിലിൽ കഴിയുന്ന അഴിമതിക്കാരനായ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മന്ത്രിയ്‌ക്ക് സുഖമായി ടിവി കാണാനുള്ള സൗകര്യം ഡൽഹി മുഖ്യമന്ത്രി ഒരുക്കിയിട്ടുണ്ട്’ എന്ന് സ്മൃതി ഇറാനി വിമർശിച്ചു.
എന്നാൽ, ഇതൊരു മസാജ് വീഡിയോ അല്ല, ഫിസിയോതെറാപ്പിയാണ് എന്ന് ന്യായീകരിക്കുകയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ജയിലിനുള്ളിൽ വീണ് ജെയിനിന്റെ നട്ടെല്ലിന് പരിക്കേറ്റു. അദ്ദേഹത്തെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. ഡോക്ടർമാർ ഫിസിയോതെറാപ്പി നിർദ്ദേശിച്ചതിന്റെ ഭാഗമിണിതെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. അതേസമയം, തിഹാർ ജയിലിൽ തനിക്ക് ശരിയായ ഭക്ഷണവും, വൈദ്യപരിശോധനയും ലഭിക്കുന്നില്ലെന്ന് പറഞ്ഞ് സത്യേന്ദർ ജെയിൻ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ, ജെയിൻ ഭക്ഷണം കഴിക്കുന്ന വീഡിയോയും പുറത്തുവന്നു. ജയിലിൽ കഴിയുന്ന മന്ത്രിക്ക് 8 കിലോഗ്രാം ഭാരം കൂടിയെന്ന് തിഹാർ ജയിൽ അധികൃതർ അറിയിക്കുകയും ചെയ്തതോടെ ജെയിനിന്റെ വാദം പൊളിഞ്ഞു.
Comments