ഹൈദരാബാദ്: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകൾ തട്ടിയെടുത്ത സംഭവത്തിൽ തെലങ്കാന മന്ത്രിക്കെതിരെ കേസ്. തൊഴിൽ മന്ത്രി മല്ല റെഡ്ഡിക്കെതിരെയാണ് കേസെടുത്തത്. കൃത്യനിർവ്വഹണം നടത്തുകയായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും ശല്യം ചെയ്തതിനും മന്ത്രിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഹൈദരാബാദിലെ ആദായനികുതി ഓഫീസിൽ നിന്നും ലാപ്‌ടോപ്പും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് മന്ത്രിയെത്തി കൈക്കലാക്കിയത്. തുടർന്ന് മന്ത്രിക്കെതിരെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ രത്‌നകർ പരാതി നൽകുകയായിരുന്നു. ബൊവെൻപള്ളി പോലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം ഐടി ഉദ്യോഗസ്ഥർക്കെതിരെ മല്ല റെഡ്ഡിയുടെ മകൻ ഭദ്ര റെഡ്ഡിയും പരാതി നൽകിയിട്ടുണ്ട്. ദുണ്ടിഗലിലുള്ള ഒരു ആശുപത്രിയിൽ വെച്ച് തന്റെ സഹോദരന്റെ ഒപ്പ് ഐടി ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവാങ്ങിയെന്നാണ് ഭദ്ര റെഡ്ഡിയുടെ പരാതി. ഇതുപ്രകാരം ഐപിസിയുടെ വിവിധ വകുപ്പുകൾ ചുമത്തി ഐടി ഉദ്യോഗസ്ഥൻ രത്‌നകറിനെതിരെയും കേസെടുത്തിട്ടുണ്ട്.
ബൊവെൻപള്ളി പോലീസാണ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിനായി കേസ് ദുണ്ടിഗൽ പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിരിക്കുകയാണ്.
Comments