തിരുവനന്തപുരം : തലസ്ഥാനത്ത് പ്രഭാത സവാരിക്കിറങ്ങിയ കേന്ദ്ര സർക്കാർ ജീവനക്കാരിയെ ആക്രമിച്ച പ്രതി പിടിയിൽ. കരുമം സ്വദേശി ശ്രീജിത്താണ് പിടിയിലായത്. വഞ്ചിയൂർ പോലീസാണ് ഇയാളെ പിടികൂടിയത്. പ്രഭാത സവാരി നടത്തുന്നതിനിടെ സ്കൂട്ടറിൽ എത്തിയ ശ്രീജിത്ത് യുവതിയെ ആക്രമിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു. വഞ്ചിയൂർ കോടതിയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്.
നഗരത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ മാറി കരുമം എന്ന സ്ഥലത്തെ പ്രതിയുടെ വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലാവുന്നത്.തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ വനിതാ ഡോക്ടർ ആക്രമണത്തിന് ഇരയാവുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് സമാന സംഭവം ഉണ്ടായത്. വഞ്ചിയൂർ കോടതിക്ക് മുൻപിലുള്ള ഇടവഴിയിലൂടെ നടക്കുന്നതിനിടെയാണ് സ്കൂട്ടറിൽ എത്തിയ ശ്രീജിത്ത് ആക്രമിച്ചത്. പിടിവിലിക്കിടെ യുവതി നിലത്ത് വീഴുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
യുവതിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടി എത്തിയപ്പോഴെക്കും പ്രതി വാഹനവുമായി കടന്നു കളയുകയായിരുന്നു. സംഭവത്തിൽ യുവതി വഞ്ചിയൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ഉൾപ്പെടെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ യുവതിയെ ആക്രമിച്ച സ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നില്ല. ആസൂത്രിതമായി നടത്തിയ ആക്രമണമെന്നാണ് പ്രഥമിക നിഗമനം.
Comments